ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരിക്കേറ്റ നായകൻ രോഹിത് ശർമയ്‌ക്ക് മൂന്നാം ഏകദിനം നഷ്‌ടമാകും. ഫീൽഡിങ്ങിനിടെ കൈവിരലിന് പരിക്കേറ്റ താരം വിദഗ്‌ധ പരിശോധനയ്‌ക്കായി മുംബൈയിലേക്ക് മടങ്ങും. രോഹിതിനെ കൂടാതെ പരിക്കിന്‍റെ പിടിയിലായ ദീപക് ചഹാറിനും, കുൽദീപ് സെന്നിനും മൂന്നാം ഏകദിനം നഷ്‌ടമാകും. പോസ്റ്റ് മാച്ച് പ്രസ്‌കോണ്‍ഫറൻസിൽ പരിശീലകൻ രാഹുൽ ദ്രാവിഡാണ് ഇക്കാര്യം അറിയിച്ചത്.
'രോഹിത് ശർമയ്‌ക്ക് മൂന്നാം ഏകദിനം നഷ്‌ടമാകും. വിദഗ്‌ധ ചികിത്സക്കയായി രോഹിതിനെ മുംബൈയിലേക്ക് തിരികെ അയയ്‌ക്കും. കുൽദീപ് സെന്നും ദീപക് ചഹാറും പരമ്പരയിൽ നിന്ന് പുറത്തായിട്ടുണ്ട്. ഏകദിനത്തിന് ശേഷം വരാനിരിക്കുന്ന ടെസ്റ്റിൽ രോഹിത് കളിക്കുമോ എന്ന കാര്യം ഇപ്പോൾ ഉറപ്പിക്കാൻ സാധിക്കില്ല.' ദ്രാവിഡ് വ്യക്‌തമാക്കി.
മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് രോഹിതിന്‍റെ തള്ള വിരലിന് പരിക്കേറ്റത്. ബംഗ്ലാദേശ് ഇന്നിങ്‌സിന്‍റെ രണ്ടാം ഓവറിൽ സ്ലിപ്പിൽ ഫീൽഡ് ചെയ്യവെയാണ് രോഹിത്തിന് പരിക്കേൽക്കുന്നത്. തുടർന്ന് കെഎൽ രാഹുലിന് നായകസ്ഥാനം കൈമാറി രോഹിത് ക്രീസ് വിടുകയായിരുന്നു. രജത് പടിദാറാണ് രോഹിത്തിന്‍റെ പകരക്കാരനായി കളത്തിലെത്തിയത്.
പരിക്കിലും രക്ഷകനായി: എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തോൽവിയിലേക്ക് അടുത്തപ്പോൾ ഒൻപതാമനായി രോഹിത് ക്രീസിലെത്തിയിരുന്നു. 28 പന്തിൽ 51 റണ്‍സ് നേടിയ രോഹിതിന് ഇന്ത്യയെ വിജയത്തിനരികിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നു. അഞ്ച് സിക്‌സും മുന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിങ്സ്. അവസാന ഓവറിൽ വിജയലക്ഷ്യം 21 റണ്‍സായിരുന്നെങ്കിലും രോഹിതിന് 14 റണ്‍സേ നേടാനായുള്ളു.
'ഇത് (തള്ളവിരലിനേറ്റ പരിക്ക്) അത്ര വലിയ കാര്യമല്ല. ചില സ്ഥാനചലനങ്ങളും ചില തുന്നലുകളും മാത്രമേ ഉള്ളു. ഭാഗ്യവശാൽ, ഒടിവുണ്ടായില്ല, അതിനാൽ എനിക്ക് ബാറ്റ് ചെയ്യാൻ കഴിഞ്ഞു.' മത്സര ശേഷം രോഹിത് പറഞ്ഞു. അതേസമയം പരിക്കേറ്റ ദീപക് ചഹാറിന് മത്സരത്തിൽ മൂന്ന് ഓവറുകൾ മാത്രമാണ് എറിയാൻ സാധിച്ചത്. കുൽദീപ് സെന്നിന് രണ്ടാം ഏകദിനത്തിന് മുന്നേ തന്നെ പരിക്ക് സ്ഥിരീകരിച്ചിരുന്നു.
പരിക്ക് പണി തരുമോ?: മൂന്നാം മത്സരത്തിൽ ആശ്വാസ ജയത്തിനിറങ്ങുന്ന ഇന്ത്യക്ക് പ്രധാന താരങ്ങളുടെ പരിക്ക് വലിയ തിരിച്ചടിയാകും നൽകുക. ഏകദിനത്തിന് പിന്നാലെ വരുന്ന ടെസ്റ്റ് മത്സരത്തിൽ പരിക്കിൽ നിന്ന് മുക്തരായി താരങ്ങൾ തിരിച്ചെത്തുമെന്നാണ് ഇന്ത്യൻ ക്യാമ്പിന്‍റെയും ആരാധകരുടേയും പ്രതീക്ഷ. അതേസമയം മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ഇന്ത്യ പരമ്പര കൈവിട്ടുകഴിഞ്ഞു.
തോൽവിയോട് തോൽവി: മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിന്‍റെ 272 വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 266 റണ്‍സേ നേടാനായുള്ളു. ഇന്ത്യൻ നിരയിൽ ശ്രേയസ് അയ്യർ(82), അക്‌സർ പട്ടേൽ(56), രോഹിത് ശർമ( 28 പന്തിൽ 51) എന്നിവർക്ക് മാത്രമേ പിടിച്ചു നിൽക്കാനായുള്ളു. വിരാട് കോലി(5), ശിഖർ ധവാൻ(8), കെഎൽ രാഹുൽ(14) എന്നീ താരങ്ങൾ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ചവെച്ചത്.