ന്യൂഡല്‍ഹി: പണക്കിലുക്കത്തിന്‍റെ ലീഗായ ഐപിഎല്ലില്‍ കൂടുതല്‍ പ്രതിഫലമെന്ന വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്തി കെഎല്‍ രാഹുലും. പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗവാണ് 17 കോടിയെന്ന റെക്കോഡ് തുകയ്‌ക്ക് രാഹുലിനെ സ്വന്തമാക്കിയത്.
ഡ്രാഫ്റ്റ് പിക്കിലൂടെയാണ് ലഖ്‌നൗ രാഹുലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 11 കോടി വാങ്ങിയ രാഹുലിന്‍റെ പ്രതിഫലത്തില്‍ ആറ് കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. നേരത്തെ 2018ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് കോലിക്ക് 17 കോടി വിലയിട്ടത്. എന്നാല്‍ ഈ സീസണില്‍ കോലിയുടെ പ്രതിഫലം 15 കോടിയായി താഴ്‌ന്നിട്ടുണ്ട്.
ഈ സിസണില്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവരെ 16 കോടി വീതം നല്‍കിയാണ് മുംബൈ, ചെന്നൈ, ഡല്‍ഹി ടീമുകള്‍ നിലനിര്‍ത്തിയത്. അതേസമയം കഴിഞ്ഞ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെച്ച രാഹുലിനെ ടീമിന്‍റെ ക്യാപ്റ്റനായും ലഖ്‌നൗ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുലിനൊപ്പം ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് (9.2 കോടി), ലെഗ് സ്പിന്നർ രവി ബിഷ്‌ണോയി (നാല് കോടി) എന്നിവരേയും ഡ്രാഫ്റ്റ് പിക്കിലൂടെ ലഖ്‌നൗ സ്വന്തമാക്കിയിട്ടുണ്ട്.
also read: ഐപിഎല്‍: ഡ്രാഫ്റ്റ് പിക്ക് താരങ്ങളെ വെളിപ്പെടുത്തി പുതിയ ഫ്രാഞ്ചൈസികള്‍
ഇതോടെ രാജീവ് ഗോയങ്ക ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ടീമിന് മെഗാ ലേലത്തില്‍ 59.89 കോടി രൂപയാണ് ഇനി ചിലവഴിക്കാനാവുക.