മുംബൈ: ഐപിഎല്ലില്‍ ജയം തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് റണ്‍സിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ഉയര്‍ത്തിയ 157 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്‌ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
25 പന്തില്‍ ഒരു ഫോറും ആറ് സിക്‌സുകളുമടക്കം 48 റണ്‍സെടുത്ത ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. റിങ്കു സിങ് 28 പന്തില്‍ 35 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (12), വെങ്കിടേഷ് അയ്യര്‍ (17), ഉമേഷ് യാദവ് (15*) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട താരങ്ങള്‍. സുനില്‍ നരെയ്‌ന്‍ (5), നിതീഷ് റാണ (2), ശിവം മാവി (2) എന്നിവര്‍ നിരാശപ്പെടുത്തി. ടിം സൗത്തിയും (1) പുറത്താവാതെ നിന്നു.
മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് തുടക്കം തന്നെ പാളിയിരുന്നു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ടീം ടോട്ടല്‍ 34 റണ്‍സില്‍ നില്‍ക്കെ നാല് വിക്കറ്റുകള്‍ സംഘത്തിന് നഷ്‌ടമായിരുന്നു. തുടര്‍ന്ന് റിങ്കുവും റസ്സലും നടത്തിയ പ്രകടനമാണ് കൊല്‍ക്കത്തയുടെ തോല്‍വി ഭാരം കുറച്ചത്.
കൊല്‍ക്കത്തയ്‌ക്കായി മുഹമ്മദ് ഷമി നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയും, റാഷിദ് ഖാന്‍ 22 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. യാഷ് ദയാൽ 40 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗുജറാത്ത് ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 156 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് തുണയായത്. 49 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 67 റണ്‍സാണ് ഹര്‍ദിക് അടിച്ചെടുത്തത്. വൃദ്ധിമാന്‍ സാഹ 25 റണ്‍സും ഡേവിഡ് മില്ലര്‍ 27 റണ്‍സുമെടുത്തു.
17 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ശുഭ്‌മാൻ ഗിൽ (7), അഭിനവ് മനോഹർ (2), റാഷിദ് ഖാൻ (0), ലോക്കി ഫെർഗൂസൺ (0), യാഷ് ദയാൽ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. അൽസാരി ജോസഫ് (1*) പുറത്താവാതെ നിന്നു.
കൊല്‍ക്കത്തയ്‌ക്കായി ആന്ദ്രെ റസ്സൽ ഒരോവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. ടിം സൗത്തി നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. ഉമേഷ് യാദവ്, ശിവം മാവി എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്താന്‍ ഗുജറാത്തിനായി. ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് വിജയം നേടിയ സംഘത്തിന് 12 പോയിന്‍റുണ്ട്.