ചണ്ഡിഗഡ് : പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ ഞായറാഴ്‌ച വൈകുന്നേരം ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് മൊഴിയെടുത്ത് താരത്തെ ജാമ്യത്തിൽ വിട്ടു.
2020 ഏപ്രിലിൽ ഇന്ത്യൻ താരം രോഹിത് ശർമയുമായുള്ള ഒരു വീഡിയോ അഭിമുഖത്തിനിടെയാണ് യുവരാജ് ദളിത് സമൂഹത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയത്. ഇന്ത്യൻ താരമായ യൂസ്‌വേന്ദ്ര ചാഹലിനെ കളിയാക്കുന്നതിനിടെ ദളിതരെ അധിക്ഷേപിക്കുന്ന തരത്തിൽ താരം പ്രസ്‌താവന നടത്തുകയായിരുന്നു.
ALSO READ : രവി ശാസ്ത്രിയേക്കാൾ ഇരട്ടി ; രാഹുൽ ദ്രാവിഡിന് ബിസിസിഐ നൽകുക റെക്കോഡ് പ്രതിഫലം
തുടർന്ന് ദളിത് അവകാശ പ്രവർത്തകൻ രജത് കൽസൻ നൽകിയ പരാതിയില്‍ യുവരാജിനെതിരെ ഹാൻസി പൊലീസ് സ്റ്റേഷനിൽ എസ്‌സി-എസ്‌ടി നിയമ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. പിന്നാലെ താരം തന്‍റെ പരാമർശങ്ങളില്‍ മാപ്പുപറഞ്ഞ് രംഗത്തെത്തുകയും ചെയ്‌തിരുന്നു. തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതിയെയും യുവി സമീപിച്ചിരുന്നു.