ബെംഗളൂരു: ഇന്ത്യക്കെതിരായ മൂന്നാം ടി-20ല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒമ്പത് വിക്കറ്റിന്‍റെ ജയം. ഇന്ത്യ ഉയർത്തിയ 135 റൺസിന്‍റെ വിജയലക്ഷ്യം 19 പന്തുകൾ ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിലായി.
നായകൻ ക്വിന്‍റൺ ഡി കോക്കിന്‍റെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഡി കോക്ക് 79 റൺസുമായി പുറത്താവാതെ നിന്നു. 27 റൺസുമായി ടെംബ ബാവുമയോടൊപ്പം 64 റൺസാണ് ഡി കോക്ക് നേടിയത്. ബൗളിങില്‍ ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ രണ്ട് ഓവറില്‍ 23 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 134 റൺസെടുത്തു. ഇന്ത്യൻ ബാറ്റിങ് നിരയില്‍ ശിഖർ ധവാന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. 36 റൺസെടുത്താണ് ധവാൻ പുറത്തായത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കാഗിസോ റബാദയും 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ബ്യൂറൻ ഹെൻഡ്രിക്‌സും ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ചു.