മൗണ്ട് മൗൻഗാനുയി: ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയില്‍ ആശ്വാസ ജയം തേടി ടീം ഇന്ത്യ ഫെബ്രുവരി 11-ന് ഇറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പര നേരത്തെ കിവീസ് 2-0ത്തിന് സ്വന്തമാക്കിയിരുന്നു. മൗണ്ട് മൗൻഗാനുയിലാണ് മത്സരം. പരമ്പരയിലെ അവസാന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിൽ മാറ്റമുണ്ടാവുമെന്ന് നായകന്‍ വിരാട് കോലി നേരത്തേ സൂചിപ്പിച്ചിരുന്നു. ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമിയും കേദാർ ജാദവിന് പകരം മനീഷ് പാണ്ഡേയും ടീമിൽ എത്തിയേക്കും.

ഇന്ത്യന്‍ ഓപ്പണർ രോഹത് ശർമ്മയുടെ അഭാവം ടീമിന് തിരച്ചടിയാണ്. ഏകദിന പരമ്പരയില്‍ കിവീസിനെതിരെ പരീക്ഷിച്ച ഓപ്പണിങ്ങ് നിരയും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. പൃഥ്വി ഷായെയും മായങ്ക് അഗര്‍വാളിനെയും ഒപ്പണർമാരായി പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇന്ത്യയുടെ സ്ഥിരം ഓപ്പണർമാരില്‍ ഒരാളായ ശിഖർ ധവാനും പരിക്കിന്‍റെ പിടിയിലാണ്.

നിലവില്‍ മൂന്നാമനായി ഇറങ്ങുന്ന വിരാട് കോലിയുടെയും ലോകേഷ് രാഹുല്‍ ഉൾപ്പെട്ട മധ്യനിരയുടെയും പിന്‍ബലത്തിലാണ് ടീം ഇന്ത്യ പൊരുതുന്നത്. ആദ്യ മത്സരത്തില്‍ 103 റണ്‍സെടുത്ത ശ്രേയസ് അയ്യർ മാത്രമാണ് നീലപ്പടയില്‍ മൂന്നക്കം കടന്നത്. കിവീസിന്‍റെ മധ്യനിര താരം റോസ് ടെയ്‌ലറാണ് ടീം ഇന്ത്യക്ക് കൂടുതല്‍ ഭീഷണി ഉയർത്തുന്നത്. ഹാമില്‍ട്ടണില്‍ നടന്ന രണ്ടാം മത്സരത്തില്‍ 109 റണ്‍സോടെ സെഞ്ച്വറിയുമായും ആദ്യ മത്സരത്തില്‍ 73 റണ്‍സുമായി അർദ്ധ സെഞ്ച്വറിയുമായും ടെയ്‌ലർ പുറത്താകാതെ നിന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസജയം നേടണമെങ്കില്‍ റോസ് ടെയ്‌ലറെ നേരത്തെ പുറത്താക്കേണ്ടിവരുമെന്ന് ഇന്ത്യന്‍ പേസർ ശർദ്ദുല്‍ ഠാക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.