ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ മധ്യനിരയില്‍ പ്രധാനിയാണെങ്കിലും മോശം ഫോം വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്‌ക്ക് (Cheteshwar Pujara) പുറത്തേക്കുള്ള വഴി തുറന്നിരുന്നു. ജൂണില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ തീര്‍ത്തും നിറം മങ്ങിയതോടെയാണ് പുജാരയെ പുറത്തിരുത്താന്‍ സെലക്‌ടര്‍മാര്‍ തീരുമാനിച്ചത്. ലണ്ടനിലെ ഓവലില്‍ അരങ്ങേറിയ മത്സരത്തില്‍ ഇന്ത്യ ദയനീയമായി തോല്‍വി വഴങ്ങിയപ്പോള്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 14, 27 എന്നിങ്ങനെയായിരുന്നു പുജാരയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.
ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്നും 36കാരനായ പുജാരയെ സെലക്‌ടര്‍മാര്‍ ഒഴിവാക്കി. ടീമില്‍ വമ്പന്‍ അഴിച്ചുപണിയുടെ സൂചന നല്‍കി യുവതാരങ്ങളായ യശസ്വി ജയസ്വാള്‍, റിതുരാജ് ഗെയ്‌ഗ്‌വാദ് എന്നിവര്‍ക്കാണ് അവസരം നല്‍കിയത്. പരമ്പരയില്‍ തിളങ്ങിയ ജയ്‌സ്വാള്‍ പ്രതീക്ഷ കാക്കുകയും ചെയ്‌തു.
നിലവില്‍ റോയൽ വണ്‍ഡേ കപ്പില്‍ (Royal One day Cup) സസെക്‌സിനായി (Sussex ) കളിക്കുന്ന താരം സോമർസെറ്റിനെതിരെ (Somerset) സെഞ്ചുറി നേടിയിരുന്നു. 113 പന്തുകളില്‍ 11 ബൗണ്ടറികളോടെ 117 റൺസാണ് പുജാര അടിച്ചെടുത്തത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ തന്‍റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് പുജാര.
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ പദ്ധതികളില്‍ ഇപ്പോഴും താന്‍ ഉണ്ടെന്ന് കരുതുന്നതായാണ് പുജാര പറയുന്നത്. 'റൺസ് നേടുക എന്നത് എപ്പോഴും ഏറെ സന്തോഷകരമായ കാര്യമാണ്. നോക്കൂ, ഞാൻ എല്ലായ്‌പ്പോഴും എനിക്ക് കഴിയുന്ന കാര്യങ്ങൾ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ഞാൻ കളിക്കുന്ന ഏതൊരു മത്സരത്തിലും കഴിയുന്നത്ര റൺസ് നേടുക എന്നതിലാണ് ശ്രദ്ധ.'
'ഞാനിപ്പോഴും ഇന്ത്യന്‍ ടീമിന്‍റെ പദ്ധതികളിലുണ്ട്. അതിനാൽ ഫസ്റ്റ് ക്ലാസ് ഗെയിമുകളിൽ റൺസ് സ്കോർ ചെയ്യാൻ തുടങ്ങുന്ന നിമിഷം മുതല്‍, എനിക്ക് ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ത്തമാനകാല സാഹചര്യങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ടതുതന്നെ അതിനായുള്ള എല്ലാ ശ്രമങ്ങളും തുടരും'- പുജാര പറഞ്ഞു.
ഏകദിന ലോകകപ്പ് അവസാനിച്ചതിന് ശേഷം ഡിസംബറിലാണ് ഇന്ത്യ ഇനി വീണ്ടും ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നത്. അതിനാല്‍ തന്നെ ടീമിലേക്ക് തിരികെ എത്താന്‍ തനിക്ക് ഒരുപാട് സയമുണ്ടെന്നും പുജാര കൂട്ടിച്ചേര്‍ത്തു. 'അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ പോകുന്നില്ല. അടുത്ത ടെസ്റ്റ് പരമ്പര ഡിസംബറിൽ ദക്ഷിണാഫ്രിക്കയിലാണ് നടക്കുന്നത്. അതിന് ഇനിയും ഏറെ സമയം ബാക്കിയുണ്ട്. അതിനാല്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ശ്രമം നടത്തുന്നത്'- പുജാര പറഞ്ഞു നിര്‍ത്തി.
അതേസമയം മോശം പ്രകടത്തിന്‍റെ പേരില്‍ പുജാരയെ മാത്രം ഒഴിവാക്കിയതിനെ ചിലര്‍ ചോദ്യം ചെയ്‌തിരുന്നു. വിരാട് കോലിയെ സംരക്ഷിക്കാനാണ് പുജാരയെ ബലിയാട് ആക്കിയതെന്നായിരുന്നു പൊതുവെ ഉയര്‍ന്ന ആക്ഷേപം. കഴിഞ്ഞ മൂന്ന് വര്‍ഷമായി പുജാരയ്‌ക്കും കോലിയ്‌ക്കും ഒരേ ബാറ്റിങ് ശരാശരിയാണുള്ളതെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. എന്നാല്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടാന്‍ വിരാട് കോലിയ്‌ക്ക് കഴിഞ്ഞിരുന്നു.
ALSO READ: തിലകിനും ജയ്‌സ്വാളിനും പുതിയ റോള്‍; ഇനി കളിയാകെ മാറും, വമ്പന്‍ പദ്ധതി തയ്യാറെന്ന് പരാസ് മാംബ്രെ