മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര പുരോഗമിക്കുകയാണ്. നാല് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിഥേയരായ ഇന്ത്യ 2-1ന് മുന്നിലാണ്. നാഗ്‌പൂരിലും ന്യൂഡല്‍ഹിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ നടന്ന മൂന്നാം മത്സരം പിടിച്ചാണ് ഓസീസിന്‍റെ തിരിച്ചുവരവ്.
പരമ്പരയിലെ അവസാന മത്സരം ഈ മാസം ഒമ്പതിന് അഹമ്മദാബാദിലാണ് നടക്കുക. ഇതിനിടെ ഓസ്‌ട്രേലിയന്‍ സെലക്‌ടര്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഓസ്‌ട്രേലിയന്‍ സെലക്‌ടര്‍മാരുടെ പോരായ്‌മകൾ ഉയർത്തിക്കാട്ടിയ ഗവാസ്‌കര്‍, അവർക്ക് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ രാജിവയ്ക്കണമെന്നാണ് പറയുന്നത്.
![Sunil Gavaskar against Australia selectors Sunil Gavaskar Australia cricket team IND vs AUS border gavaskar trophy ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സുനില്‍ ഗവാസ്‌കര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ജോഷ് ഹേസൽവുഡ് മിച്ചല്‍ സ്റ്റാർക്ക് കാമറൂൺ ഗ്രീൻ josh Hazlewood mitchell starc cameron green സെലക്‌ടര്‍മാര്‍ക്കെതിരെ സുനില്‍ ഗവാസ്‌കര്‍](https://etvbharatimages.akamaized.net/etvbharat/prod-images/17919475_1.jpg)
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ പ്രകടനത്തിന് സ്‌റ്റീവ് സ്‌മിത്തിനെതിരെ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം അലൻ ബോർഡർ രംഗത്തെത്തിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മോശം പ്രകടനത്തിന് ഓസീസ് ടീമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മാത്യു ഹെയ്‌ഡൻ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ഓസീസിന്‍റെ മുന്‍ താരങ്ങള്‍ കളിക്കാരെ വിമര്‍ശിക്കുന്നതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത് സെലക്‌ടര്‍മാരെയാണെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്‌ക്ക് മുന്നെ തന്നെ പരിക്കേറ്റ പേസര്‍മാരായ ജോഷ് ഹേസൽവുഡ്, മിച്ചല്‍ സ്റ്റാർക്ക്, ഓള്‍റൗണ്ടര്‍ കാമറൂൺ ഗ്രീൻ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയത് സെലക്‌ടര്‍മാരുടെ വീഴ്‌ചയാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. പരിക്കിന്‍റെ പിടിയിലുള്ള താരങ്ങളെ എന്തിനാണ് ഓസ്‌ട്രേലിയൻ സെലക്‌ടർമാര്‍ തെരഞ്ഞെടുത്തതെന്നും ഗവാസ്‌കര്‍ ചോദിച്ചു.
"വിവിധ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഓസ്‌ട്രേലിയയുടെ മുന്‍ താരങ്ങള്‍ അവരുടെ കളിക്കാരെ വിമര്‍ശിക്കുന്നത്, ഓസ്‌ട്രേലിയൻ സെലക്‌ടർമാരെ ലക്ഷ്യം വച്ചാണ്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് കളിക്കാനാവില്ലെന്ന് അറിയാവുന്ന മൂന്ന് കളിക്കാരെ (ജോഷ് ഹേസൽവുഡ്, മിച്ചല്‍ സ്റ്റാർക്ക്, കാമറൂൺ ഗ്രീൻ) എങ്ങനെ തെരഞ്ഞെടുക്കാനാകും?.
ഇതോടെ പരമ്പരയുടെ പകുതി വരെ, ടീം മാനേജ്‌മെന്‍റിന് 13 കളിക്കാര്‍ മാത്രമാണ് തെരഞ്ഞെടുപ്പിനായി ലഭ്യമായുണ്ടായിരുന്നത്", ഗവാസ്‌കര്‍ പറഞ്ഞു. കണങ്കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ഒരു മത്സരം പോലും കളിക്കാനാവാതെ ജോഷ് ഹേസൽവുഡ് നാട്ടിലേക്ക് തിരികെ മടങ്ങിയപ്പോള്‍ മൂന്നാം ടെസ്റ്റില്‍ മാത്രമാണ് മിച്ചല്‍ സ്റ്റാർക്കിനും കാമറൂൺ ഗ്രീനിനും കളിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയ്‌ക്കിടെയാണ് മൂന്ന് താരങ്ങള്‍ക്കും പരിക്കേറ്റിരുന്നത്.
സമാന രീതിയില്‍ പന്തെറിയുന്ന കളിക്കാരനുണ്ടായിട്ടും ആദ്യം പ്രഖ്യാപിച്ച പ്രധാന താരങ്ങളുടെ സ്‌ക്വാഡില്‍ പെടാതിരുന്ന സ്‌പിന്നര്‍ മാത്യൂ കുഹ്‌നെമാനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയും ഗവാസ്‌കര്‍ വിമര്‍ശിച്ചു. "ഇതിന്‍റെ അര്‍ഥം ടീം മാനേജ്‌മെന്‍റ് അവരുടെ 12 കളിക്കാരിൽ നിന്ന് 11 പേരെ തെരഞ്ഞെടുത്തുവെന്നാണ്. ഏറെ പരിഹാസ്യമായ കാര്യമാണിത്.
അല്‍പ്പമെങ്കിലും ഉത്തരവാദിത്തബോധമുണ്ടെങ്കിൽ സെലക്‌ടർമാർ രാജിവയ്‌ക്കണം", ഗവാസ്‌കര്‍ പഞ്ഞു. പരമ്പരയില്‍ ഓസീസിന്‍റേത് ശക്തമായ തിരിച്ചുവരവായിരുന്നുവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡോറിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമാവാനും ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിരുന്നു. മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ കളിക്കാന്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്.