ദുബായ് : ഏറെ വിവാദങ്ങൾക്കും ആകാംക്ഷകൾക്കുമൊടുവിൽ ഏഷ്യ കപ്പ് (Asia Cup) ടൂർണമെന്‍റിന്‍റെ വേദി പ്രഖ്യാപിച്ച് ഐസിസി (ICC). പാകിസ്ഥാൻ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡൽ (HYBRID MODEL) രീതിയിലാണ് മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 31 മുതൽ സെപ്‌റ്റംബർ 17 വരെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ. ആകെ 13 മത്സരങ്ങളുള്ള ടൂർണമെന്‍റിൽ നാല് മത്സരങ്ങൾ പാകിസ്ഥാനിലും ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലുമായി നടക്കും.
നീണ്ട 15 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യ കപ്പ് മത്സരങ്ങൾ എത്തുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ഏഷ്യ കപ്പിൽ മത്സരിക്കുക. ആറ് ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെന്‍റ് രണ്ട് ഗ്രൂപ്പുകളായാണ് നടക്കുക. ഇരു ഗ്രൂപ്പിലും കൂടുതൽ പോയിന്‍റ് നേടുന്ന രണ്ട് ടീമുകൾ വീതം സൂപ്പർ ഫോറിലെത്തും. ഇവയിൽ നിന്ന് രണ്ട് ടീമുകൾ ഫൈനലിലും ഇടം പിടിക്കും.
നിലവില്‍ ഏഷ്യ കപ്പില്‍ ഇന്ത്യയുടേതല്ലാത്ത നാല് മത്സരങ്ങള്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ vs നേപ്പാള്‍, ബംഗ്ലാദേശ് vs അഫ്‌ഗാനിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ vs ശ്രീലങ്ക, ശ്രീലങ്ക vs ബംഗ്ലാദേശ് എന്നീ മത്സരങ്ങളാകും ഇവിടെ നടത്തുക. ടൂർണമെന്‍റിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രണ്ട് മത്സരങ്ങളും പല്ലേക്കലെയിലോ ഗാലെയിലോ നടത്തുമെന്നാണ് വിവരം.
ALSO READ : Asia Cup Hybrid Model | ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലില്‍ ? ; വിശദാംശങ്ങളറിയാം
ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ നേരത്തെ തന്നെ അനുവദിച്ചിരുന്നു. എന്നാൽ പാകിസ്ഥാനിൽ കളിക്കാനാകില്ലെന്ന് ബിസിസിഐ (BCCI) തീരുമാനമെടുത്തതോടെയാണ് തർക്കങ്ങൾ ആരംഭിച്ചത്. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ലെന്ന് അറിയിച്ചത്.
പിന്നാലെ ഏഷ്യ കപ്പിനായി വന്നില്ലെങ്കില്‍ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി എത്തില്ലെന്ന് പാകിസ്ഥാനും അറിയിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാഗ്‌വാദങ്ങളും ചർച്ചകളും മാസങ്ങളോളമായി തുടർന്ന് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം പാകിസ്ഥാന് പുറത്ത് നിഷ്‌പക്ഷ വേദിയിൽ നടത്താമെന്ന ഹൈബ്രിഡ് മോഡൽ പാകിസ്ഥാൻ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിൽ വച്ചത്.
ALSO READ : പാകിസ്ഥാനോട് തോല്‍ക്കുമെന്ന് ഭയം; ഏഷ്യ കപ്പിനായി ഇന്ത്യ പാക് മണ്ണിലേക്ക് വരാത്തതിന് കാരണമിതെന്ന് നജാം സേത്തി
എന്നാൽ ഇതിനെയും ബിസിസിഐ എതിർത്തിരുന്നു. പിന്നാലെ ഇന്ത്യയെ അനുകൂലിച്ച് കൊണ്ട് ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകളും ഹൈബ്രിഡ് മോഡലിനെ എതിർത്തിരുന്നു. എന്നാൽ തങ്ങളുടെ ആശയം അംഗീകരിച്ചില്ലെങ്കിൽ ലോകകപ്പിൽ നിന്നുൾപ്പടെ വിട്ടുനിൽക്കുമെന്ന് പാകിസ്ഥാൻ കടുംപിടുത്തം തുടര്‍ന്നതോടെ ഒത്തുതീർപ്പിനെന്ന നിലയിൽ ഹൈബ്രിഡ് മോഡലിന് ബിസിസിഐ തത്വത്തിൽ അംഗീകാരം നൽകുകയായിരുന്നു.