"തിലകൻ എന്ന നടൻ ഇല്ലെങ്കില്‍ സ്‌ഫടികം എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞത് സംവിധായകൻ ഭദ്രനാണ്". അൻപത് വർഷം മലയാള സിനിമയിലെ അഭിനയ പെരുന്തച്ചനായി നിറഞ്ഞു നിന്ന പ്രതിഭ. സുരേന്ദ്രനാഥ തിലകൻ എന്ന തിലകന്‍റെ, 85-ാം ജന്മദിന വാർഷികമാണ് ഇന്ന്. 1935 ജൂലായ് 15ന് പി.എസ് കേശവന്‍- ദേവയാനി ദമ്പതികളുടെ മകനായി പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ജനനം. മുണ്ടക്കയം സിഎംഎസ് സ്‌കൂള്‍, കോട്ടയം എംഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാപ്രവര്‍ത്തനത്തിന് തുടക്കം., 1956ൽ പഠനം ഉപേക്ഷിച്ച് പൂർണ നാടക പ്രവർത്തനത്തിലേക്ക് തിലകൻ ചുവടുമാറ്റുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തിലേക്കുള്ള നടത്തമായിരുന്നു.

"സൂര്യഗോളത്തെ ഒരിക്കലും മേഘം മറയ്‌ക്കില്ല, നമ്മുടെ കണ്ണുകളെയാണ് അത് മറയ്‌ക്കുന്നത്." ഒരിക്കല്‍ ഒരു വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തിലകൻ പറഞ്ഞ വാക്കുകളാണിത്. അഭിനയത്തിലും സാമൂഹിക നിലപാടുകളിലും തിലകൻ സ്വന്തം വ്യക്തിത്വം എക്കാലവും പ്രകടമാക്കിയിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മുണ്ടക്കയം നാടകസമിതി സംഘടിപ്പിച്ചാണ് തിലകൻ പ്രൊഫഷണല്‍ നാടകരംഗത്തേക്ക് വരുന്നത്. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ യോഗങ്ങളില്‍ തിലകന്‍റെ വിപ്ലവഗാനാലാപനം പതിവായി. അവ നോട്ടീസില്‍ പ്രത്യേകം പരാമർശിക്കുകയും ചെയ്യുമായിരുന്നു. പതിനെട്ടോളം പ്രൊഫഷണല്‍ നാടകസംഘങ്ങളിൽ മുഖ്യ സംഘാടകനായിരുന്നു തിലകൻ. വിവിധ നാടകങ്ങളിലായി 10,000ത്തോളം വേദികളില്‍ അഭിനയത്തിന്‍റെ മാറ്റുരച്ചു. ഞങ്ങളുടെ മണ്ണാണ് എന്ന നാടകത്തിലൂടെ നാടക സംവിധായകനായി. 43 നാടകങ്ങളാണ് അദ്ദേഹത്തിന്‍റെ സംവിധാന സംഭാവനയായി കലാലോകത്തിന് ലഭിച്ചത്.

1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വന്ന തിലകൻ 1981ല്‍ കോലങ്ങള്‍ എന്ന സിനിമയില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയുടെ അവിഭാജ്യഘടകമായി.

കെ.ജി. ജോർജിന്‍റെ യവനികയിലെ വക്കച്ചനായും പൊലീസ് കോൺസ്റ്റബിൾ അച്യുതൻ നായരായും ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടായും നാടകകലാകാരനായ കൊച്ചുതോമയായുമൊക്കെ തിലകൻ വെള്ളിത്തിരയില്‍ അവതരിച്ചു. മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, പഞ്ചാഗ്നി, കണ്ണെഴുതി പൊട്ടുംതൊട്ട്, ഏകാന്തം, മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്, കിലുക്കം, നരസിംഹം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ് തുടങ്ങി ജീവിതവും സിനിമയും വേർതിരിച്ചറിയാനാകാതെ തിലകൻ മലയാളിയെ വിസ്മയിപ്പിച്ചു.

പെരുന്തച്ചനായും ചാക്കോമാഷായും ജസ്റ്റിസ് പിള്ളയായും മാത്രമല്ല, പിന്നെയുമിങ്ങോട്ട് ബുദ്ധിരാക്ഷസനായ അഡ്വ. അച്യുത മേനോനായും കിസ്‌മത്തിന്‍റെ രുചി പകർന്ന കരീമിക്കയായുമൊക്കെ അവിശ്വസനീയമായ അഭിനയമുഹൂർത്തങ്ങളിലൂടെ അദ്ദേഹം വിസ്‌മയിപ്പിച്ചുകൊണ്ടേയിരുന്നു. കാർക്കശ്യക്കാരനായ അച്ഛനും കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സാധാരണക്കാരനായ ഗൃഹനാഥനും നർമത്തിന്‍റെ മേമ്പൊടിയിൽ അവതരിപ്പിച്ച അനന്തൻ നമ്പ്യാരും കരുണേട്ടനുമൊക്കെ അവയിൽ ചിലതു മാത്രം.

1982ല്‍ കെ.ജി.ജോര്‍ജിന്‍റെ യവനികയിലെ പ്രകടനത്തിനും 1985ല്‍ യാത്രയിലെ അഭിനയത്തിനും മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. 1988, 89, 98 വർഷങ്ങളിലും മികച്ച സഹനടനുള്ള പുരസ്‌കാരം തിലകനെ തേടിയെത്തി. 1990ല്‍ പെരുന്തച്ചനിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായി. എന്നാൽ, അഭിനയപെരുന്തച്ചന് ദേശീയ പുരസ്‌കാരം കൈയെത്തും ദൂരത്താണ് നഷ്ടമായത്. 1994ല്‍ ഗമനം, സന്താനഗോപാലം ചിത്രങ്ങളിലൂടെ മികച്ച നടനുള്ള പുരസ്‌കാരം തിലകനെ തേടിയെത്തി. ഫിലിം ഫെയർ അവാർഡുകളും ദേശീയതലത്തിൽ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരവും തിലകന്‍റെ അഭിനയ മികവിനുള്ള അംഗീകാരമായി. 2009ല്‍ പത്മശ്രീ നൽകി രാഷ്ട്രം ആദരിച്ച അതുല്യ കലാകാരൻ കൂടിയാണ് തിലകൻ.
മലയാള സിനിമയിലെ കൊള്ളരുതായ്‌മകൾക്കെതിരെ ഒറ്റയ്ക്ക് പ്രതികരിച്ച തിലകൻ അവിടെയും വേറിട്ടു നിന്നു. അതിന്‍റെ പ്രതിഫലനമായി നീണ്ട കുറേ വർഷങ്ങൾ തിലകനെ മലയാള സിനിമയ്ക്ക് നഷ്ടമായി. തിലകനെന്ന സൂര്യഗോളത്തെ മറച്ചുവയ്‌ക്കാനുള്ള പരിശ്രമങ്ങൾ നടന്നിട്ടും, രഞ്ജിത്തും അന്‍വര്‍ റഷീദുമൊക്കെ ആ മറ നീക്കി മലയാളത്തിൽ അദ്ദേഹത്തിന് തുടർകഥകൾ ഒരുക്കി. ഞാന്‍ മാറി നിന്നതുകൊണ്ട് എനിക്കല്ല, പ്രേക്ഷകര്‍ക്കാണ് നഷ്ടമെന്ന് തിലകൻ പറഞ്ഞപ്പോഴും മലയാളി കയ്യടിച്ചു.


2012 സെപ്റ്റംബര്‍ 24നാണ് തിലകൻ നമ്മെ വിട്ടകന്നത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നുവെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു. തന്‍റെ നിലപാടുകൾ, സഹപ്രവർത്തകരുടെ പെരുമാറ്റത്തിനെതിരെ ഉയർത്തിയ വിമർശനങ്ങൾ ഇവയെല്ലാം തിലകനെ മലയാളസിനിമയിൽ നിന്ന് അകറ്റി നിർത്താനുള്ള പരിശ്രമങ്ങൾക്ക് കാരണമായി. ഈ കാലയളവിൽ സിനിമയ്‌ക്കും പ്രേക്ഷകനും ഉണ്ടായതാകട്ടെ, മറ്റാർക്കും പൂർണമാക്കാൻ സാധിക്കാത്ത കുറെയധികം അഭിനയ മുഹൂർത്തങ്ങളുടെ നഷ്‌ടങ്ങളായിരുന്നു.
ഗാംഭീര്യ ശബ്‌ദം നിറഞ്ഞ കരുത്തുറ്റ കഥാപാത്രങ്ങൾ, അഭിനയത്തിനും അതീതമായ സൂഷ്‌മ പ്രകടനങ്ങൾ... മലയാളത്തിനൊപ്പം ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ നിറഞ്ഞു നിന്നു. കഴിഞ്ഞ എട്ടു വർഷമായി അഭ്രപാളിയിൽ തിലകനില്ല. ആ ശൂന്യത നികത്താൻ ഇനിയൊരു നടനും സാധിക്കില്ല. സിനിമയില്‍ തിലകന് തുല്യം തിലകൻ മാത്രം.