തിരുവനന്തപുരം : പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്ര മേളയില്‍ ഇത്തവണ കലാമൂല്യമുള്ള ചിത്രങ്ങളാണ് ഏറെയും. 262 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. മീറ്റിംഗ് ഗോർബച്ചേവ് നാളെയും ബ്ലൂ പെൻസിൽ 24നും പ്രദർശിപ്പിക്കും. സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവുമായി ജർമൻ സംവിധായകൻ വെർണർ ഹെർസോഗ് നടത്തിയ അഭിമുഖങ്ങളിലൂടെയാണ് 'മീറ്റിംഗ് ഗോർബച്ചേവ്' മുന്നേറുന്നത്. ഗോർബച്ചേവിനൊപ്പം ഗവൺമെന്റിന്റെ ഭാഗമായിരുന്ന സെക്രട്ടറിമാരുൾപ്പടെയുള്ളവരുടെ അഭിമുഖങ്ങളിലൂടെ മുന്നേറുന്ന ചിത്രം സോവിയറ്റ് യൂണിയന്‍റെ പതനകാലത്തിന്‍റെ വേറിട്ടൊരു ദൃശ്യാനുഭവമാണ്.
സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ ചിത്രമായ ചെക്ക് മേറ്റ് രണ്ടു ഭാഗങ്ങളായി മേളയിൽ ഇത്തവണ പ്രദർശിപ്പിക്കുന്നുണ്ട്. മികച്ച അന്താരാഷ്ട്ര ചിത്രങ്ങൾ കാണാനുള്ള അവസരം ആവേശത്തോടെയാണ് യുവതലമുറ സ്വീകരിച്ചത്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സംവിധായകരും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും മാധ്യമങ്ങളോട് സംവദിച്ചു. ഈ മാസം 26ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.