"വാക്കുകൾക്ക് പറയാനാവാത്തത് സംഗീതം പറയും," എആർആറിന്‍റെ വിരൽത്തുമ്പുകൾ പുതിയ ഈണത്തിലും താളത്തിലും ചലിച്ചപ്പോൾ, സംഗീതമെന്ന ഭാഷയിലൂടെ അയാൾ ലോകത്തോട് സംവദിച്ചു. അങ്ങനെ ആസ്വാദകർക്ക് പുതിയ അനുഭവങ്ങളായി സംഗീതം പല പല ഭാഷകളിൽ പിറവികൊണ്ടു.
![a r rahman സംഗീതം അത്ഭുതമാക്കിയ ഇതിഹാസം വാർത്ത എആർആറിന് 54-ാം പിറന്നാൾ വാർത്ത സംഗീത കൊടുങ്കാറ്റ് എആർ വാർത്ത സംഗീത സംവിധായകൻ ഓസ്‌കർ എആർ വാർത്ത a r rahman 54th birthday special news music director ar news oscar winner music news](https://etvbharatimages.akamaized.net/etvbharat/prod-images/10131028_arr.jpg)
2009ലെ ലോസ് ആഞ്ചലസിലെ കൊഡാക്ക് തിയേറ്റർ... ആഘോഷത്തിന്‍റെയും അംഗീകാരത്തിന്‍റെയും രാവിൽ കൊഡാക്ക് വേദിയിലേക്ക് ലോകം ഉറ്റുനോക്കുമ്പോൾ 'ഒരു ഫിലിം റോൾസിന് മുകളിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷരൂപ'ത്തെ കൈകളിലേന്തി അയാൾ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തി. ഒന്നല്ല, രണ്ട് അക്കാദമി പുരസ്‌കാരങ്ങളാണ് എആർ റഹ്‌മാൻ കരസ്ഥമാക്കിയത്. സ്ലംഡോഗ് മില്യനയറിലെ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും... കഴിവിനെയും കലയെയും തടയിണയിട്ട് ആധിപത്യമുറപ്പിക്കാനാവില്ലായെന്ന് തെളിയിക്കുന്നതാണ് എആർആറിന്‍റെ സംഗീതയാത്ര. ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയും തഴച്ചിലും റഹ്‌മാൻ ആഗോളതലത്തിൽ നേട്ടം കൈവരിച്ച് ഇല്ലാതാക്കിയത് പിൽക്കാലത്തുള്ള തലമുറക്കും മാതൃകയാണ്.
![a r rahman സംഗീതം അത്ഭുതമാക്കിയ ഇതിഹാസം വാർത്ത എആർആറിന് 54-ാം പിറന്നാൾ വാർത്ത സംഗീത കൊടുങ്കാറ്റ് എആർ വാർത്ത സംഗീത സംവിധായകൻ ഓസ്‌കർ എആർ വാർത്ത a r rahman 54th birthday special news music director ar news oscar winner music news](https://etvbharatimages.akamaized.net/etvbharat/prod-images/10131028_aarrh.jpg)
ദിലീപ് കുമാറിൽ നിന്ന് അല്ലാ രഖാ റഹ്‌മാനിലേക്കുള്ള യാത്ര ലോകമറിയുന്ന കഥ. അതിന് ശേഷമുള്ള അന്താരാഷ്‌ട്ര അംഗീകാരങ്ങളും ചരിത്രം. അയാളുടെ കൈവിരലുകളിൽ നിന്ന് പ്രണയം ഈണമായി ഒഴുകിയപ്പോൾ, ആസ്വാദകന്‍റെ ഹൃദയത്തിലേക്ക് അവ കുടിയേറി. വിരഹഗാനങ്ങൾ കേൾക്കുന്തോറും അത് ആഴത്തിൽ പതിഞ്ഞുതുടങ്ങി. ഫാസ്റ്റ് ബീറ്റുകളിലും മുൻപാരും പരീക്ഷിക്കാത്ത സംഗീതഭാഷ.
![a r rahman സംഗീതം അത്ഭുതമാക്കിയ ഇതിഹാസം വാർത്ത എആർആറിന് 54-ാം പിറന്നാൾ വാർത്ത സംഗീത കൊടുങ്കാറ്റ് എആർ വാർത്ത സംഗീത സംവിധായകൻ ഓസ്‌കർ എആർ വാർത്ത a r rahman 54th birthday special news music director ar news oscar winner music news](https://etvbharatimages.akamaized.net/etvbharat/prod-images/10131028_ar22.png)
പ്രശസ്ത സംവിധായകൻ ബസ് ലർമാൻ അഭിപ്രായപ്പെട്ട പോലെ സംഗീതം അത് ക്ലാസിക്കലാകട്ടെ, പാശ്ചാത്യമാകട്ടെ, കർണാട്ടിക് ആകട്ടെ... ശൈലി എന്തു തന്നെയായാലും എ.ആർ റഹ്മാന്‍റെ സംഗീതത്തിൽ എല്ലായ്‌പ്പോഴും മനുഷ്യത്വത്തിന്‍റെയും ആത്മാവിന്‍റെയും ആഴത്തിലുള്ള ബോധമുണ്ട്, ഏറ്റവും പ്രചോദനമായ ഗുണങ്ങളോടെ... 28വർഷങ്ങളായി സംഗീതലോകത്ത് നിറഞ്ഞുനിൽക്കുന്ന എ.ആർ റഹ്‌മാന് ഇന്ന് 54-ാം പിറന്നാൾ.
![a r rahman സംഗീതം അത്ഭുതമാക്കിയ ഇതിഹാസം വാർത്ത എആർആറിന് 54-ാം പിറന്നാൾ വാർത്ത സംഗീത കൊടുങ്കാറ്റ് എആർ വാർത്ത സംഗീത സംവിധായകൻ ഓസ്‌കർ എആർ വാർത്ത a r rahman 54th birthday special news music director ar news oscar winner music news](https://etvbharatimages.akamaized.net/etvbharat/prod-images/10131028_arrs.jpg)
കർണാടക സംഗീതം, പാശ്ചാത്യ സംഗീതം, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, നസ്രത് ഫതേ അലി ഖാന്‍റെ ശൈലിയായ ഖവാലി എല്ലാത്തിലും പ്രാവീണ്യം നേടി എ.ആർ റഹ്‌മാൻ. ഇന്ത്യയുടെ മങ്ങലേറ്റ സാംസ്കാരിക വാദ്യോപകരണങ്ങളെ സംഗീതമാന്ത്രികൻ തന്‍റെ ഗാനങ്ങളിലേക്ക് കൊണ്ടുവന്ന് പുനർജ്ജീവിപ്പിച്ചു. ഗിറ്റാർ, സെല്ലോ, ഓടക്കുഴൽ, സ്ട്രിങ്സ്, കീബോർഡ്, ഫിംഗർ ബോർഡ്, ഹാർപ്പെജി, സന്തൂർ, ഷഹനായി, സിത്താർ, മൃദംഗം, വീണ, തബല തുടങ്ങി എല്ലാ സംഗീത ഉപകരണങ്ങളും റഹ്‌മാന്‍റെ കരസ്‌പർശമറിഞ്ഞപ്പോൾ, ഇതിഹാസ ഗാനങ്ങൾക്കായി ശബ്‌ദിച്ചുതുടങ്ങി. അങ്ങനെ മദ്രാസിൽ നിന്ന് ജീവിതത്തിന്‍റെ പരുപരുത്ത അധ്യായങ്ങൾ കടന്നുവന്ന എആർ റഹ്‌മാൻ ലോകം കണ്ട മികച്ച സംഗീതജ്ഞനായി വളർന്നു.
![a r rahman സംഗീതം അത്ഭുതമാക്കിയ ഇതിഹാസം വാർത്ത എആർആറിന് 54-ാം പിറന്നാൾ വാർത്ത സംഗീത കൊടുങ്കാറ്റ് എആർ വാർത്ത സംഗീത സംവിധായകൻ ഓസ്‌കർ എആർ വാർത്ത a r rahman 54th birthday special news music director ar news oscar winner music news](https://etvbharatimages.akamaized.net/etvbharat/prod-images/10131028_atata.jpg)
സംഗീതപശ്ചാത്തലമുള്ള കുടുംബമായിരുന്നു എആറിന്‍റേത്. മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്ന ആർ.കെ ശേഖറിന്‍റെ മകനാണ് എ.ആർ റഹ്‌മാൻ. ബാല്യകാലത്തുതന്നെ കീബോർഡ് വായിച്ചുകൊണ്ട് റഹ്‌മാൻ തന്‍റെ അച്ഛനെ റെക്കോർഡിങ് സ്റ്റുഡിയോയിൽ സഹായിച്ചിരുന്നു. പിന്നീട് അച്ഛന്‍റെ മരണത്തിന് ശേഷവും പഠനത്തിനായി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന സമയത്തും സംഗീതത്തെ കൈവിടാതെ പിന്തുടർന്നു.
സംഗീത ലോകത്ത് റഹ്‌മാൻ സ്ഥാനമുറപ്പിക്കുന്നത് റോജ ചിത്രത്തിലൂടെയാണ്. പ്രണയത്തിന്‍റെയും ദേശസ്‌നേഹത്തിന്‍റെയും അമൂർത്ത ഭാവങ്ങൾ വിവരിച്ച റോജ പുറത്തിറങ്ങിയത് 1992ൽ ഒരു സ്വാതന്ത്ര്യദിനത്തിന്‍റെ തലേ ദിവസമാണ്. മൂന്നാഴ്ച കഴിഞ്ഞ് മലയാളത്തിൽ റഹ്‌മാൻ സ്‌പർശമറിഞ്ഞ യോദ്ധ സിനിമ റിലീസ് ചെയ്‌തു. റോജയിലെ ഗാനങ്ങൾ ഇന്ത്യയെമ്പാടും പടർന്നുകയറുമ്പോഴായിരുന്നു യോദ്ധയുടെ റിലീസ് എന്നതും ശ്രദ്ധേയം. ആരാണീ നവാഗത സംഗീത സംവിധായകനെന്ന് ആളുകൾ വിസ്‌മയത്തോടെ ചോദിച്ചുതുടങ്ങിയ സമയത്ത് തന്‍റെ രണ്ടാമത്തെ ഗാനവുമായി വീണ്ടും വരുമ്പോൾ, സംഗീതപ്രേമികൾ അത്രയധികം ജിജ്ഞാസയോടെയാണ് ആ പാട്ടുകൾക്കായി കാത്തിരുന്നത്. "പടകാളി ചണ്ടി ചങ്കരി....", "കുനു കുനെ ചെറു കുറുനിരകള്‍"... റോജയിലെ ഗാനങ്ങൾ പോലെയായിരുന്നില്ല യോദ്ധയിലെ ഈണം, വളരെ വ്യത്യസ്‌തമായ ശൈലി.
പാരമ്പര്യവും പ്രാദേശികവുമായ സംഗീത ഉപകരണങ്ങളെയും ഇലക്ട്രോണിക് ശബ്ദങ്ങളെയും സാങ്കേതികവിദ്യയെയും ഫ്യൂഷൻ രീതിയിൽ സംയോജിപ്പിച്ച് ഗാനങ്ങൾ ചിട്ടപ്പെടുത്തി. സംഗീതത്തിനുള്ള ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തി. ഇന്ത്യൻ സംസ്‌കാരത്തിനിണങ്ങുന്ന രീതിയിൽ ഗാനങ്ങൾക്ക് ഈണം പകർന്നു. അങ്ങനെ, എല്ലാ സംഗീത ശാഖകളും പ്രയോജനപ്പെടുത്തി, അവക്ക് പുതിയ രൂപങ്ങൾ നൽകി റഹ്‌മാൻ ഗാനങ്ങൾ ഒരുക്കി.
കാതല്‍ റോജാവേ..., ഹമ്മ ഹമ്മ, ജിയ ചലേ ജാന്‍ ചലേ..., മലര്‍കളേ.. മലര്‍കളേ..., സ്‌നേഹിതനേ...., സംഗമം.., മുക്കാലാ മുക്കാബലാ...., അഞ്ജലി... അഞ്ജലി.., കണ്ണുക്കു മയ്യഴക്...., തേരേ ബിനാ, യേ ജൊ ദേശ് ഹേ തേരാ..., ജയ് ഹോ, കുന്‍ ഫയാ കുന്‍...., ബന്‍സാരിയ, അഗര്‍ തും സാത് ഹോ, മെന്‍റല്‍ മനതില്‍... തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചൈനീസിലും എആറിന്‍റെ മാന്ത്രിക സാന്നിധ്യം സംഗീത പ്രേമികൾ അനുഭവിച്ചറിഞ്ഞു. 28 വർഷങ്ങളായി മലയാള ഭാഷയിൽ സംഗീത സമ്രാട്ടിൽ നിന്ന് സംഭാവനകളൊന്നുമില്ലെങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെയുള്ള അദ്ദേഹത്തിന്‍റെ ഗാനങ്ങൾക്ക് കേരളക്കര വലിയ സ്വീകാര്യത നൽകാറുണ്ട്. എന്നാൽ, ബ്ലെസിയുടെ ആടുജീവിതത്തിലൂടെ റഹ്‌മാൻ ട്രാക്കിനായി ഓരോ മലയാളി ആരാധകരും കാത്തിരിക്കുന്നുമുണ്ട്.
പ്രശസ്ത സംഗീതജ്ഞർ കെ.വി. മഹാദേവൻ, എം.എസ്. വിശ്വനാഥൻ, രാമമൂർത്തി ഇവർക്കൊപ്പമെല്ലാം എആർആർ ഗാനങ്ങൾ ഒരുക്കി. രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് പുറമെ, രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍, ബാഫ്‌ത അവാർഡ്, നാല് ദേശീയ അവാര്‍ഡുകള്‍, 15 ഫിലിം ഫെയര്‍ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.... ഇനിയുമുണ്ട് കലാസമൂഹത്തിന് റഹ്‌മാനായി മാറ്റിവക്കാൻ ഒരുപാട് അംഗീകാരങ്ങള്‍. കാരണം, ആവർത്തനങ്ങൾ അയാൾ പ്രോത്സാഹിപ്പിക്കുന്നില്ല... പുതിയ പരീക്ഷണങ്ങൾ അവസാനിപ്പിക്കുന്നുമില്ല... "ഭാഷയുടെയും മതത്തിന്‍റെയും ജാതിയുടെയും നിയന്ത്രണങ്ങളിൽ നിന്ന് എനിക്ക് സഞ്ചരിക്കണമായിരുന്നു. അതിന് എന്നെ പ്രാപ്‌തനാക്കുന്നത് സംഗീതം മാത്രമാണ്", റഹ്‌മാൻ ഒരു ഇതിഹാസമാണ്... സംഗീതത്തെ ഉള്ളറിഞ്ഞവർക്ക് അയാൾ ഒരു അത്ഭുതവും...