എറണാകുളം : സങ്കരപ്രതിരോധ ശേഷി( ഹൈബ്രിഡ് ഇമ്മ്യൂണിറ്റി) ഒമിക്രോൺ വൈറസിനെ ഫലപ്രദമായി നിർവീര്യമാക്കുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞതായി പ്രമുഖ ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റ് ഡോ. പത്മനാഭ ഷേണായി. വൈറസ് ബാധ ഉണ്ടായ ഒരാൾക്ക് കുത്തിവയ്‌പ്പ് എടുക്കുന്നതിലൂടെ രൂപപ്പെടുന്ന സങ്കര പ്രതിരോധ ശേഷിയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി. ഭൂരിഭാഗം ഇന്ത്യക്കാർക്കും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉള്ളതിനാലാണ് മൂന്നാം തരംഗത്തില്‍ യു.എസ്, യു.കെ. പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറഞ്ഞ മരണനിരക്കിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം നെട്ടൂരിൽ പ്രവർത്തിക്കുന്ന സെന്‍റര്‍ ഫോർ ആർത്രൈറ്റിസ് ആന്‍ഡ് റുമാറ്റിസം എക്സലൻസി കെയറിൽ കൊവിഡ് ബാധിച്ചവരോ, ഒരു ഡോസ് കോവിഷീൽഡ് വാക്‌സിന്‍ എടുത്തവരോ ആയ 2,000 പേരിൽ ഡോ.പത്മനാഭ ഷേണായിയും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കൊവിഡ് വരാത്ത ഒരാൾക്ക് രണ്ട് ഡോസ് കോവിഷീൽഡ് വാക്‌സിനിലൂടെ ലഭിച്ച പ്രതിരോധ ശക്തിയേക്കാൾ മുപ്പത് മടങ്ങ് അധിക പ്രതിരോധ ശേഷി കൊവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്‌സിനെടുത്തവരില്‍ ഉണ്ടെന്ന് പത്മനാഭ ഷേണായി മുമ്പ് നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച അറുപത് ശതമാനം ആളുകൾക്കും, ഹൈബ്രിഡ് പ്രതിരോധശേഷിയുള്ള തൊണ്ണൂറ് ശതമാനം ആളുകൾക്കും കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞു. ഡെൽറ്റ വകഭേദത്തിലും കണക്കുകൾ സമാനമായിരുന്നു. രണ്ട് ഡോസ് കൊവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവർക്ക് ഒമിക്രോൺ വകഭേദത്തെ ഫലപ്രദമായി തടയുന്നില്ല.
ALSO READ: കൊവിഡ് വന്നോ... എങ്കില്‍ ശ്രദ്ധിക്കണം ഹൃദയത്തെ
സങ്കരപ്രതിരോധ ശേഷി കൈവരിച്ച അറുപത്തിയഞ്ച് ശതമാനം പേർക്കും ഒമിക്രോൺ വകഭേദത്തെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞു. കൊവിഡിന്‍റെ രണ്ടാം തരംഗത്തിലെ ഡെൽറ്റ ഇന്ത്യയിലെ എഴുപത് ശതമാനം ആളുകളെയും ബാധിച്ചിരുന്നു. ഇവരെല്ലാം ഇതിനകം ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ കൈവരിച്ച സങ്കര പ്രതിരോധ ശക്തിയാണ് കൊവിഡ് മൂന്നാം തരംഗത്തിലെ ഒമിക്രോണിനെ ഇന്ത്യയിൽ തടഞ്ഞതെന്നും തങ്ങളുടെ പഠനത്തിൽ വ്യക്തമായെന്നും ഡോ.പത്മനാഭ ഷേണായി വിശദീകരിച്ചു.
അതേസമയം രോഗം വന്നതിന് ശേഷം കൊവാക്‌സിന്‍ സ്വീകരിച്ചവരിലെ സങ്കര പ്രതിരോധ ശേഷിയെ കുറിച്ചുളള പഠനം പുരോഗമിക്കുകയാണ്. താമസിയാതെ ഫലം പുറത്ത് വിടും. നിലവിലെ സാഹചര്യത്തിൽ തെരെഞ്ഞെടുത്ത ആളുകൾ മാത്രമേ കരുതൽ ഡോസ് എടുക്കേണ്ടതുള്ളൂ.
പുതിയ കൊവിഡ് വകഭേദങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ അത് ഏത് തരത്തിൽ ബാധിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്നാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാർ സാധ്യതയില്ലെന്നും ഡോ.പത്മനാഭ ഷേണായി അഭിപ്രായപ്പെട്ടു.