പരിണാമപരമായി വര്‍ഷങ്ങള്‍ പിന്നോട്ടുപോവുകയാണെങ്കില്‍ നമ്മളെല്ലാവരും ഒരേ പൂര്‍വികരെ പങ്കിടുന്നു എന്ന് കാണാന്‍ സാധിക്കും. നമ്മുടെ ശരീരത്തിന്‍റെ പല സവിശേഷതകളുടേയും ഉറവിടം ജീവപരിണാമമെന്ന മഹാവൃക്ഷത്തിന്‍റെ തായ്‌വേരുകളിലാണ്. ജീവശാസ്‌ത്രത്തില്‍ ഹോമോളജി അഥവാ ബന്ധം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഒരു പൊതു പൂര്‍വികന്‍ ഉള്ളതുകൊണ്ടുള്ള ഘടനാപരമായ സാമ്യം എന്നതാണ്.
ഉദാഹരണത്തിന് മനുഷ്യന്‍റെ കൈ, വവ്വാലിന്‍റെ ചിറക്, തിമിംഗലത്തിന്‍റെ ഫ്ലിപ്പര്‍ എന്നിവ എടുക്കുക. ഈ ഓരോ അവയവത്തിനും വ്യത്യസ്‌തമായ ധര്‍മ്മമാണ് ഉള്ളത്. എന്നാല്‍ ഇവയുടെയെല്ലാം അസ്ഥികളുടെ ബോഡിപ്ലാന്‍ ഒന്നാണെന്ന് കാണാന്‍ സാധിക്കും. എന്നാല്‍ പ്രാണികളുടേയും പക്ഷികളുടേയും ചിറകുകള്‍ സമാന ഘടനയുള്ളതും ഒരേ ദൗത്യം നിര്‍വഹിക്കുന്നവയുമാണെങ്കിലും അവയുടെ പരിണാമപരമായ ഉറവിടം ഒന്നല്ല.
എന്താണ് നമ്മെ മനുഷ്യരാക്കുന്നത് ? : കാലാകാലങ്ങളായി ശാസ്‌ത്രജ്ഞരും ചിന്തകരും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചോദ്യമാണ് ഇത്. ഇന്ന് ആരാണ് മനുഷ്യന്‍ ആരാണ് മനുഷ്യനല്ലാത്തത് എന്നത് വിഷമം പിടിച്ച ചോദ്യമല്ല. പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പരിഗണിക്കുമ്പോഴാണ് അത് വിഷമം പിടിച്ച ചോദ്യമായി മാറുന്നത്. മനുഷ്യവംശം എവിടെ നിന്ന് ആരംഭിക്കുന്നു എന്നുള്ളതിന് ഒരു കൃത്യമായ നിര്‍വചനം ഇന്നും സാധ്യമായിട്ടില്ല.
മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോമോസാപ്പിയന്‍സ് ഉടലെടുത്തതുകൂടിയാണോ മനുഷ്യകുലം ആരംഭിക്കുന്നത് ?. നമ്മുടെ പൂര്‍വികരായ ഓസ്‌ട്രലോപിത്തേക്കസ് അഫറൻസിസിലേക്ക് മനുഷ്യകുലം എന്ന നിര്‍വചനത്തെ നീട്ടേണ്ടതുണ്ടോ ?. അതോ ഗ്രേറ്റ് ഏപ്പിലേക്ക് നീട്ടേണ്ടതുണ്ടോ?. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ ഏകാഭിപ്രായം ശാസ്‌ത്രലോകത്തിന് ഇതുവരെയില്ല.
മഹത്തായ ചുവടുവയ്‌പ്പ് : മനുഷ്യകുലത്തിന്‍റെ പിറവിയുടെ ഒരു പ്രധാന അടയാളപ്പെടുത്തലാണ് ബൈപെഡലിസം എന്നറിയപ്പെടുന്ന, രണ്ടുകാലിലുള്ള നടത്തം, നമ്മുടെ പൂര്‍വികര്‍ ആരംഭിച്ചത്. ആധുനിക മനുഷ്യന്‍റെ രൂപാന്തരത്തിലേക്കുള്ള നമ്മുടെ പൂര്‍വികരുടെ മഹത്തായ ചുവടുവയ്‌പ്പായിരുന്നു ഇത്.
നാല് കാലില്‍ നിന്ന് രണ്ടുകാലില്‍ നിവര്‍ന്ന് നടക്കാന്‍ ആരംഭിച്ചത് നമ്മുടെ അസ്ഥികൂടത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പരിവര്‍ത്തനം സൃഷ്‌ടിച്ചു. പാദത്തിലേയും, മുട്ടിലേയും, ഇടുപ്പിലേയുമൊക്കെ അസ്ഥികളുടെ ഘടനയിലും വലിപ്പത്തിലും ഇത് മാറ്റങ്ങള്‍ ഉണ്ടാക്കി.
ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മള്‍ നിവര്‍ന്ന് നടക്കാന്‍ തുടങ്ങിയതോടെയാണ് നമ്മുടെ തലച്ചോറിന്‍റെ വലിപ്പം വര്‍ധിച്ചത് എന്നുള്ളതാണ്. ഇതിനെ തുടര്‍ന്ന് വലിയ തലച്ചോറുള്ള കുട്ടികളെ പ്രസവിക്കുന്നതിനായി പെല്‍വിസില്‍ മാറ്റങ്ങളുണ്ടായി. ഈ വലിപ്പമുള്ള പെല്‍വിസ് ആദിമ മനുഷ്യ വര്‍ഗങ്ങളുമായി നമ്മള്‍ ഹോമോസാപ്പിയന്‍സ് പങ്കിടുന്ന ഹോമോലോഗസ് സവിശേഷതകളില്‍ ഒന്നാണ്.
തലച്ചോറിന്‍റെ വലിപ്പം കൂടിയത് ഭാഷാശേഷി കൈവരിക്കുന്നതിനും അതിലൂടെ കല, സംസ്കാരം, ശാസ്‌ത്രം എന്നിവയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്നതിനും സഹായകരമായി. കലയിലും സംസ്‌കാരത്തിലുമുണ്ടായ ഈ മുന്നേറ്റമാണ് മനുഷ്യവികാസത്തില്‍ നിര്‍ണായകമായത്.
പരിണാമത്തിലെ പൊതു സ്രോതസ് : നമ്മുടെ കണ്ണുകള്‍ക്കുവേണ്ടി ദ്വാരം ഉള്ളതുപോലെ തലയോട്ടിയുടെ രണ്ടുഭാഗത്തും അത്തരത്തിലുണ്ട്. ഇതിനെ സിനാപ്‌സിഡുകള്‍ എന്നാണ് വിളിക്കുന്നത്. സിനാപ്‌സിഡ് എന്ന വാക്കിന്‍റെ അര്‍ഥം സംയോജിത കമാനം എന്നാണ്.
ഓരോ കണ്ണിനും പിന്നിലായിട്ടാണ് ഇത് കാണുന്നത്. മനുഷ്യര്‍ ഉള്‍പ്പടെ എല്ലാ സസ്‌തനികളും സിനാപ്‌സിഡുകളാണ്. അതേപോലെ തന്നെ കൈകളിലേയും കാലുകളിലേയും പത്ത് വിരലുകള്‍ എന്ന ക്രമീകരണം മിക്ക ഉഭയജീവികളിലും, ഉരഗങ്ങളിലും, പക്ഷികളിലും സസ്‌തനികളിലും കാണപ്പെടുന്നു. ഇങ്ങനെ നമ്മുടെ വിവിധ അവയവങ്ങളുടെ പരിണാമത്തിന്‍റെ സ്രോതസ് മറ്റ് ജീവി വര്‍ഗവുമായി നമ്മള്‍ പങ്കിടുന്നുണ്ട്. അതുകൊണ്ടുതന്നെ പരിണാമപരമായി നോക്കുകയാണെങ്കില്‍ പ്രശസ്‌ത കവിയായ മായ ആഞ്ചലോ പറഞ്ഞതുപോലെ നമ്മള്‍(ജീവിവര്‍ഗങ്ങള്‍) എത്രമാത്രം വ്യത്യസ്‌തരാണോ അതിലും കൂടുതല്‍ സാമ്യമുള്ളവരാണ്.