തിങ്കളാഴ്‌ച 2.1 ശതമാനം നേട്ടമുണ്ടാക്കിയ ബ്രെന്‍റ് ക്രൂഡ് ചൊവ്വാഴ്ച ബാരലിന് 43.14 ഡോളറിലെത്തി. അതേസമയം ഡബ്ല്യുടിഐ ക്രൂഡ് 2020 ഏപ്രിലിൽ 21 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന് ശേഷം ഇരട്ടിയിലധികമായി വില വര്‍ദ്ധനവ് രേഖപ്പെടുത്തി. ക്രൂഡ് ഓയിലിന്‍റെ വില ഇനിയും വർദ്ധിക്കുമെന്ന പ്രതീക്ഷ ആഗോള വിപണിക്ക് ഉണ്ട്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ്.
ഒന്നാമതായി, ഒപെക്കും (ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ്) പ്രതിദിനം ഉണ്ടാകുന്ന 9.7 ദശലക്ഷം ബാരൽ വിതരണ കമ്മിയും രണ്ടാമതായി, യുഎസിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലുണ്ടായ ഇടിവും മൂന്നാമതായി, അസംസ്കൃത എണ്ണയുടെ ആവശ്യകത ഉയരുന്നതുമാണ് കാരണം. ഈ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില ഹ്രസ്വ, ഇടത്തരം കാലയളവിൽ താഴ്ന്നു നില്‍ക്കും എന്നത് ശ്രദ്ധിക്കേണ്ട വിഷയം ആണ്. ഇത് ഇന്ത്യയിലും ലോകത്തിലെ മറ്റ് രാജ്യങ്ങളിലും നയപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
കൊവിഡ്19 ലോകമെമ്പാടും അപകടകരമായ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിന്‍റെ രണ്ടാം തരംഗത്തിനിടയിലാണ് രാജ്യം എന്ന് ദക്ഷിണ കൊറിയ ഈ ആഴ്ച പ്രഖ്യാപിച്ചു. ഏറ്റവും പ്രധാനമായി, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഞായറാഴ്ച ആഗോള കൊവിഡ് 19 കേസുകളിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. വടക്കൻ, തെക്കേ അമേരിക്കയിൽ ആയിരിന്നു ഏറ്റവും വലിയ വർധന. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിക്കാരായ ചൈനയിൽ വൈറസ് വീണ്ടും ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഈ സംഭവവികാസങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. അതിനർഥം കുറഞ്ഞ സാമ്പത്തിക പ്രവർത്തനവും എണ്ണയുടെ ആവശ്യകതയും എന്നതാണ്. ക്രമേണ ഇത് ക്രൂഡ് ഓയിൽ വില കുറയ്ക്കും. മറുവശത്ത്, ചുഴലിക്കാറ്റ് സീസണിന്‍റെ തുടക്കം ക്രൂഡ് ഓയിൽ വിലയ്ക്ക് ഒരു പ്രധാന വെല്ലുവിളിയാണ്. ഇത് സമീപകാലത്ത് മെച്ചപ്പെട്ട വില പ്രതീക്ഷകളെ തകർത്തേക്കാം. അതിനാൽ, വിലകുറഞ്ഞ ക്രൂഡ് ഓയിൽ ഭാവിയിലെ ഒരു യാഥാര്‍ഥ്യം ആയി മാറാം.
ഇന്ത്യയിൽ പ്രത്യാഘാതങ്ങൾ
ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 70 ഡോളർ എന്ന നിലയിലേക്ക് കുതിക്കില്ല എന്നത് വ്യക്തമാണ്. ലോകമെമ്പാടുമുള്ള നിലവിലെ ഭൗമ-രാഷ്ട്രീയ, സാമ്പത്തിക സംഭവവികാസങ്ങൾ അതിനു പ്രധാന കാരണമായി നിലനില്‍ക്കുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ ഇന്ത്യയ്ക്ക് കാര്യമായ നിയന്ത്രണമില്ലെങ്കിലും, ക്രൂഡ് വിലയുടെ വ്യതിയാനം രാജ്യത്തിന് മേല്‍ നയപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. നിലവിലെ ക്രൂഡ് വില താഴ്ന്നു നില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാന്‍ ഉതകുന്ന ഒന്നാണ്. 2019ൽ ശരാശരി ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 4.5 ദശലക്ഷം ബാരലായിരുന്നു. ഈ സാഹചര്യം മുതലെടുക്കാൻ ഹ്രസ്വകാല, ദീർഘകാല, ഇടത്തരം നയ രൂപീകരങ്ങള്‍ ആവശ്യമായി വരും. ചുരുക്കത്തിൽ, കുറഞ്ഞ അസംസ്കൃത വിലയുടെ പ്രയോജനങ്ങൾ പൊതുജനങ്ങൾക്ക് വിവർത്തനം ചെയ്യേണ്ടത് പ്രധാനമാണ്. ഇത് തുടക്കത്തിൽ ഗതാഗതച്ചെലവും ഉൽപാദനച്ചെലവും കുറയ്ക്കുകയും ഒടുവിൽ ചരക്കുകൾ വില കുറയ്ക്കുകയും ചെയ്യും.
മറുവശത്ത് ഇത് ഉപഭോക്താക്കളുടെ ഉപഭോഗ ശേഷി മെച്ചപ്പെടുത്തുകയും ആഭ്യന്തര ആവശ്യകതയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഇത് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും. അതേസമയം, കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളിൽ ലിറ്ററിന് പെട്രോളിന്‍റെ വില ദേശീയ തലസ്ഥാനത്ത് ലിറ്ററിന് 8.88 രൂപയും ഡീസലിന് 7.97 രൂപയും വർദ്ധിച്ചു. ഇന്ധനവില ഉയർത്തിക്കൊണ്ട് വിലകുറഞ്ഞ അസംസ്കൃത വിലയുടെ നേട്ടം നികത്തുകയെന്ന നിലവിലെ നയം നികുതി വരുമാനം ഉണ്ടാക്കുമെങ്കിലും അത് സാമ്പത്തിക വീണ്ടെടുക്കലിനെ ദുർബലപ്പെടുത്തും. ഇന്ധന വില ഉയർത്തുന്നതിനു മുമ്പ് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഈ വശം കണക്കിലെടുക്കേണ്ടതുണ്ട്. വരും ദിനങ്ങളില്‍ അസംസ്കൃത എണ്ണ സംഭരിക്കാനുള്ള ശേഷി മെച്ചപ്പെടുത്തേണ്ടത് വളരെ പ്രസക്തമാണ്. നിലവിൽ 39 ദശലക്ഷം ബാരലുകളുടെ സംഭരണ ശേഷിയുള്ള ഇന്ത്യയ്ക്ക് രാജ്യത്തിന് ഒമ്പത് ദിവസത്തേക്ക് ഇന്ധന സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. എന്നിരുന്നാലും ഏഷ്യൻ രാജ്യങ്ങളായ ചൈന, ജപ്പാൻ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്. സ്ട്രാറ്റജിക് ഓയിൽ റിസർവ് (എസ്ഒആർ) ശേഷി ചൈനയുടെയും ജപ്പാന്‍റേയും യഥാക്രമം 550 ദശലക്ഷം ബാരലും 528 ദശലക്ഷം ബാരലുമാണ്. അതിനാൽ, ഇന്ത്യ എസ്‌ഒആർ ശേഷിയുടെ ശേഷി വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. ഇത് വിലകുറഞ്ഞ എണ്ണ സംഭരിക്കാൻ ഇന്ത്യയെ സഹായിക്കുക മാത്രമല്ല, തൊഴിലാളി വർഗത്തിന് തൊഴിലവസരങ്ങൾ നൽകുകയും നിർമ്മാണ സാമഗ്രികളുടെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്യും. ഈ ദുഷ്‌കരമായ സമയത്ത് ഇത് വളരെ ആവശ്യമാണ്. ദീർഘകാലാടിസ്ഥാനത്തിൽ, പുനരുപയോഗ ഊർജ്ജ സ്രോതസുകളിലേക്ക് ക്രമേണ ഇന്ത്യ മാറേണ്ടതുണ്ട്. ക്രൂഡ് ഓയിൽ വില വളരെ അസ്ഥിരമാണ്. അവ ഇന്ത്യയുടെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങൾ കാരണം മാറ്റത്തിന് വിധേയമാണ്. രാജ്യത്തിന്‍റെ ഊർജ്ജ സുരക്ഷയ്ക്കായി അത്തരം ഒരു വിഭവത്തെ ദീർഘകാലത്തേക്ക് ആശ്രയിക്കുന്നത് സാമ്പത്തികവും തന്ത്രപരവുമായ ചെലവുകൾ വർദ്ധിപ്പിക്കും. അതിനാൽ അത് സാധ്യമാക്കുന്നതിന് ശക്തമായ ഒരു രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്.