കൊച്ചി: കൊച്ചിയിൽ ഇരുപത് വയസുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാനൊരുങ്ങി പൊലീസ്. പ്രതികളുടെ ലഹരി മരുന്ന് ഉപയോഗം അടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക അന്വേഷണം നടത്തുമന്നും പ്രായപൂർത്തിയാവാത്ത പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും കൊച്ചി ഡിസിപി പൂങ്കുഴലി പറഞ്ഞു.
കൊല്ലപ്പെട്ട അർജുനെ കാണാതായതായി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്താതില്‍ പ്രതിഷേധം ശക്തമാണ്. അതേസമയം ദുരൂഹതകൾ അവസാനിക്കാത്ത കേസിൽ കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരാനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.
കൊല്ലപ്പെട്ട അർജുന്‍റേയും പ്രതികളുടെയും ലഹരി ഉപയോഗം അടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക അന്വേഷണം നടത്തും. ഇതിനായി നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചതായി ഡിസിപി പൂങ്കുഴലി അറിയിച്ചു. അർജുന്റെ സുഹൃത്തുക്കളായിരുന്ന നിപിൻ, റോണി, അനന്ദു, അജിത്കുമാർ എന്നിവരെ കൂടാതെ 17 വയസുകാനായ മറ്റൊരാളെയും പൊലീസ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുതര കുറ്റ കൃത്യമായതിനാൽ പ്രായപൂർത്തിയാവാത്ത പ്രതിക്കെതിരെയും കൊലപാതക കുറ്റം ചുമത്തുമെന്നും ആവശ്യമെങ്കില് മറ്റു പ്രതികൾക്കൊപ്പം വീണ്ടു ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്നലെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം സംഭവത്തിൽ പൊലീസിന്‍റെ അനാസ്ഥക്കെതിരെ പനങ്ങാട് സ്റ്റേഷനിലേക്ക് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും.