റിയാദ്: ഓൺലൈനിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിരമിച്ച അധ്യാപകന് വധശിക്ഷ വിധിച്ച് സൗദി അറേബ്യ കോടതി (Saudi Arabia Court). 54കാരനായ മുഹമ്മദ് അൽ ഗംദിനെതിരെയാണ് കോടതി വിധി. അദ്ദേഹത്തിന്‍റെ സഹോദരനേയും മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിനെയും (Human Rights Watch) ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അന്താരാഷ്‌ട്ര മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
സൗദി അധ്യാപകൻ മുഹമ്മദ് അൽ ഗംദി ഓണ്‍ലൈനിൽ അഴിമതിയെയും മനുഷ്യാവകാശ ലംഘനങ്ങളെയും വിമർശിച്ചുകൊണ്ടുളള അഞ്ച് ട്വീറ്റുകൾ ചെയ്‌തതിനെ തുടർന്നാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ സയിദ് ബിൻ നാസർ അൽ ഗംദി മുന്‍പ് ട്വീറ്റ് ചെയ്‌തിരുന്നു. ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്‍റെ വിലയിരുത്തലില്‍ സൗദി അറേബ്യയുടെ തീവ്രവാദ വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 30 പ്രകാരം മതത്തെ ദുർബലപ്പെടുത്തുന്ന വിധത്തിലും രാജാവിനും കിരീടാവകാശിയ്‌ക്കുമെതിരായ പരാമര്‍ശത്തിലും കഴിഞ്ഞ വർഷം മുഹമ്മദ് അൽ ഗംദിയെ അറസ്‌റ്റ് ചെയ്‌തിരുന്നു.
പുറമെ, അദ്ദേഹത്തിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തുകയുണ്ടായി. ആർട്ടിക്കിൾ 34 പ്രകാരം ഭീകരവാദത്തെ പിന്തുണച്ചു, ആർട്ടിക്കിൾ 43 - തീവ്രവാദ സംഘടനയുമായുള്ള ആശയവിനിമയം, ആർട്ടിക്കിൾ 44 - തീവ്രവാദ കുറ്റകൃത്യം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുക എന്നിവയാണ് ചുമത്തിയ കുറ്റങ്ങള്‍. കഴിഞ്ഞ വർഷം മുഹമ്മദ് അൽ ഗംദിയെ അറസ്‌റ്റ് ചെയ്യുകയും ജൂലായിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒരു അഭിഭാഷകനെ സമീപിക്കാൻ അവസരം നൽകുകയും ചെയ്‌തിരുന്നു.
സൗദി അറേബ്യയിലെ അടിച്ചമർത്തൽ ഭയാനകമായ ഒരു പുതിയ ഘട്ടത്തിൽ എത്തിയിരിക്കുകയാണെന്നും സമാധാനപരമായ ട്വീറ്റുകൾക്കല്ലാതെ മറ്റൊന്നിനും കോടതിക്ക് വധശിക്ഷ നൽകാൻ കഴിയില്ലെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രതിനിധി ജോയി ഷിയ പ്രസ്‌താവനയിൽ പറഞ്ഞു. യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 92 പേരെ സൗദി അറേബ്യ വധിച്ചിട്ടുണ്ട്.
സൗദിയില്‍ ഇന്ത്യന്‍ പൗരനുമായി ബന്ധപ്പെട്ട കേസ്, ഫേസ്‌ബുക്കിന് താക്കീത്: അന്വേഷണവുമായി ബന്ധപ്പെട്ട് നിസ്സഹകരണം കാണിച്ചുവെന്ന് ആരോപിച്ച് ഫേസ്‌ബുക്കിന് താക്കീതുമായി കര്‍ണാടക ഹൈക്കോടതി. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരനുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണത്തില്‍ സംസ്ഥാന പൊലീസുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ മംഗളൂരിനടുത്തുള്ള ബികർണകട്ടേ നിവാസിയായ ശൈലേഷ് കുമാര്‍ എന്നയാളുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവയാണ് കോടതി ഫേസ്‌ബുക്കിന് താക്കീത് നല്‍കിയത്.
also read:Warning to Facebook | 'ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കും' ; അന്വേഷണത്തില്‍ നിസ്സഹകരിച്ചതിന് ഫേസ്‌ബുക്കിന് കോടതിയുടെ താക്കീത്
സൗദി അറേബ്യയിലുളള ഒരു കമ്പനിയില്‍ കഴിഞ്ഞ 25 വര്‍ഷമായി ജോലി ചെയ്‌തുവരികയായിരുന്നു അദ്ദേഹം. ഇതിനിടെ 2019ല്‍ പൗരത്വ ഭേദഗതി നിയമത്തെ (CAA) അനുകൂലിച്ച് ഇയാള്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടുണ്ടായിരുന്നു. കൂടാതെ ദേശീയ പൗരത്വ രജിസ്‌റ്ററിനെ (NRC) സ്വാഗതം ചെയ്‌തും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റ് ഇട്ടിരുന്നു. ഇതിനിടെ മറ്റാരെല്ലാമോ ചേര്‍ന്ന് ഇദ്ദേഹത്തിന്‍റെ പേരില്‍ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ആരംഭിക്കുകയും സൗദി അറേബ്യന്‍ രാജാവിനെ കുറിച്ചും ഇസ്‌ലാം മതത്തെക്കുറിച്ചും ആക്ഷേപകരമായ പോസ്‌റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.