കാബൂള്‍: താലിബാന് മുന്നില്‍ ചെറുത്തുനില്‍പ്പ് തുടരുന്ന പഞ്ച്‌ഷീര്‍ പ്രവിശ്യയിലെ എല്ലാ ജില്ലകളും തങ്ങളുടെ നിയന്ത്രണത്തിന് കീഴിലായെന്ന അവകാശവാദവുമായി താലിബാന്‍. പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടല്‍ മധ്യ പഞ്ച്ഷീറില്‍ തുടരുകയാണെന്നും താലിബാന്‍റെ സാംസ്‌കാരിക കമ്മിഷന്‍ ഡെപ്യൂട്ടി തലവന്‍ അഹമദുള്ള വാസിഖിനെ ഉദ്ദരിച്ച് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.
'പഞ്ച്ഷീറിലെ എല്ലാ ജില്ലകളിലും മുജാഹിദ്ദീനുകളുടെ സജീവ സാന്നിധ്യമുണ്ട്. എല്ലാ പ്രദേശങ്ങളും മുജാഹിദ്ദീനുകളുടെ നിയന്ത്രണത്തിലാണ്. പഞ്ച്‌ഷീറിലെ മധ്യ ബസാര്‍ മാത്രമാണ് പ്രതിരോധിച്ച് നില്‍ക്കുന്നത്,' അഹമദുള്ള വാസിഖി പറഞ്ഞു. പ്രതിരോധ സേനയുടെ ആയുധങ്ങള്‍ തകര്‍ത്തുവെന്ന അവകാശ വാദവും താലിബാന്‍ ഉന്നയിച്ചു.
Read more: പഞ്ച്ഷീറിൽ 600 ഓളം താലിബാൻ ഭീകരരെ വധിച്ചതായി പ്രതിരോധ സേന
അതേസമയം, താലിബാന്‍റെ വാദങ്ങളെ തള്ളി പ്രതിരോധ സേന രംഗത്തെത്തി. താലിബാന്‍ നേരത്തെ പിടിച്ചെടുത്ത പഞ്ച്ഷീറിലെ പരിയാന്‍ ജില്ല പ്രതിരോധ മുന്നണി ഞായറാഴ്‌ച പിടിച്ചെടുത്തുവെന്നും നിരവധി താലിബാന്‍ ഭീകരരെ വധിച്ചുവെന്നും പ്രതിരോധ പ്രതിരോധ സേന ട്വീറ്റ് ചെയ്‌തു.
എക്‌സിറ്റ് റൂട്ട് ഉപരോധിച്ചതിനാൽ ആയിരത്തോളം താലിബാന്‍ ഭീകരർ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും പ്രദേശവാസികളുടെ സഹായത്തോടെ ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്‌തിട്ടുണ്ടെന്നും പ്രതിരോധ സേന വക്‌താവ് ഫഹീം ദഷ്‌ടി പറഞ്ഞു. അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും വിദേശികളാണെന്നും ഇതില്‍ കൂടുതല്‍ പേരും പാകിസ്ഥാനികളാണെന്നും ദഷ്‌ടി കൂട്ടിച്ചേര്‍ത്തു.