സിയോൾ: ദക്ഷിണ കൊറിയയിൽ ഇന്ന് 586 കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 3736 ആയി. വൈറസ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. നിലവിൽ 14 രോഗികളുടെ നില ഗുരുതരമാണ്. ഫെബ്രുവരി 19നും 29നും ഇടയിൽ 3,119 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ വൈറസ് അലേർട്ടിലെ ഏറ്റവും ഉയർന്ന തലമായ ചുവപ്പിലേക്ക് ഉയര്‍ത്തി.
പുതിയ കേസുകളിൽ 90 ശതമാനവും കണ്ടെത്തിയിരിക്കുന്നത് ദക്ഷിണ കൊറിയൻ നഗരമായ ഡേഗുവിലും നോർത്ത് ജിയോങ്‌സാങ് പ്രവിശ്യയിലുമാണെന്ന് കൊറിയ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ഡേഗുവിൽ വൈറസ് ബാധിച്ച 2,705 പേരും നോർത്ത് ജിയോങ്‌സാങ്ങില്‍ 555 പേരുമാണ് ഉള്ളത്. 2.5 ദശലക്ഷം പേർ പാർക്കുന്ന ഡേഗുവിൽ കൂടുതൽ ആളുകൾ എത്തുന്ന ഇടമാണ് സിൻചോൺജി അരാധനാലയം. ഇവിടെ നിന്നാണ് ഡേഗു പ്രവശ്യയിലെ ആളുകൾക്ക് വൈറസ് പകർന്നതെന്നാണ് കണ്ടെത്തൽ. ഞായറാഴ്‌ച റിപ്പോർട്ട് ചെയ്ത 2,113 കേസുകളിൽ 60 ശതമാനം കേസുകളും ഈ ആരാധനലയത്തിൽ എത്തിയവരിലാണ് കണ്ടെത്തിയത്. അടച്ചിട്ട മുറിയിൽ നിലത്തിരുന്നാണ് വിശ്വാസികള്‍ ആരാധന നടത്തുന്നത്. ഇതാണ് രോഗം പടർന്ന് പിടിക്കാൻ കാരണം. ഡേഗുവിലെ സിൻചോൺജിയിലെത്തിയ പനിയും മറ്റ് രോഗ ലക്ഷണങ്ങളും ഉള്ള 1,300ഓളം പേർ നിലവിൽ നിരീക്ഷണത്തിലാണ്.