ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രിയും മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) മേധാവിയുമായ നവാസ് ഷെരീഫിനെതിരെ ഇസ്‍ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി ജാമ്യത്തോടു കൂടിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആഡംബര വാഹനങ്ങളും സമ്മാനങ്ങളും കൈപറ്റിയ കേസുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങളിൽ ഹാജരാകാതിരുന്നതിനാണ് ഷെരീഫിന് അറസ്റ്റ് വാറണ്ട് നൽകിയത്. നവാസ് ഷെരീഫ് ലണ്ടനിൽ ചികിത്സയിലായതിനെ തുടർന്ന് അദ്ദേഹത്തിന് കോടതിയിൽ ഹാജരാകാൻ സാധിച്ചില്ല. മാത്രമല്ല, ഷെരീഫിനെ പ്രതിനിധീകരിച്ച് ആരും നടപടി ക്രമങ്ങളിൽ പങ്കെടുത്തിട്ടുമില്ല. ഇതേ തുടർന്നാണ്, പാക് മുൻ പ്രധാനമന്ത്രിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മാർച്ച് രണ്ടിന് കോടതിയിൽ രജിസ്റ്റർ ചെയ്‌ത കേസിലെ നടപടികൾക്കായി ഈ മാസം 15ന് ഹാജരാകാൻ ഷെരീഫിനോടും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) കോ ചെയർമാൻ ആസിഫലി സർദാരിയോടും പാക് മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗില്ലാനിയോടും കൂടാതെ ആരോപണവിധേയരായ മറ്റ് രണ്ട് പേരോടും കോടതി ആവശ്യപ്പെട്ടിരുന്നു. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ പറയുന്നത് പ്രകാരം, സർദാരിക്കും ഷെരീഫിനും കാറുകൾ അനുവദിച്ചു എന്നതാണ് ഗില്ലാനിക്കെതിരായ കുറ്റം. അടുത്ത മാസം 11ന് ഹാജരാകാനാണ് ഷെരീഫ്, സർദാരി ഉൾപ്പടെയുള്ളവരോട് കോടതി നിർദേശിച്ചിരിക്കുന്നത്.