ജെറുസലേം: തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗൂഢ ലക്ഷ്യങ്ങൾ വച്ചുകൊണ്ടാണ് ആരോപണങ്ങളെന്നും ഇത് ഉയർന്ന സാഹചര്യം കൂടി കണക്കാക്കണമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നിയമ വ്യവസ്ഥയിലെ ക്രമക്കേട് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ബെസെഖ് അഴിമതിയിൽ കൈക്കൂലി വാങ്ങിയെന്നത് ഉൾപ്പെടെയുള്ള മൂന്ന് ക്രിമിനൽ കേസുകളിൽ പ്രധാന മന്ത്രി പങ്കാളിയായി എന്നായിരുന്നു ഇസ്രായേൽ അറ്റോർണി ജനറൽ അവിചായ് മണ്ടൽബ്ലിറ്റ് പറഞ്ഞത്. 2019 ഒക്ടോബർ ആദ്യത്തിൽ നടന്ന നാല് ദിവസത്തെ വിചാരണയില്‍ പ്രധാനമന്ത്രിയുടെ അഭിഭാഷകർ ഉന്നയിച്ച നിരവധി ആരോപണങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് അറ്റോർണി ജനറലിൻ്റെ അഭിപ്രായം. കുറ്റം തെളിയിക്കപ്പെട്ടാൽ കൈക്കൂലിക്കേസിൽ മാത്രമായി 10 വർഷം വരെ തടവും പിഴയും ലഭിക്കാം.