കൊളംബോ: ശ്രീലങ്കയിലെ ചൈനീസ് പൗരന്മാർക്ക് സിനോഫാം വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും. ബെയ്ജിങിൽ നിന്ന് സിനോഫോം വാക്സിനുകൾ ബുധനാഴ്ച കൊളംബോയിൽ എത്തിയിരുന്നു. സിനോഫോം വാക്സിനേഷൻ ശ്രീലങ്കൻ ജനതക്ക് വിദഗ്ധ സമിതിയുടെ പഠനത്തിന് ശേഷം മാത്രമേ നടത്തൂ എന്ന് ശ്രീലങ്കൻ മെഡിസിൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചിരുന്നു.
തുടക്കത്തിൽ ശ്രീലങ്കയിലെ ചൈനീസ് പൗരന്മാർക്ക് മാത്രമേ ചൈനീസ് വാക്സിനായ സിനോഫാം വാക്സിൻ നൽകൂ എന്ന് ശ്രീലങ്കൻ കാബിനറ്റ് വക്താവ് ഡോ. രമേശ് പതിരാന പറഞ്ഞു. വാക്സിന് ലോകാരോഗ്യ സംഘടനയുടെയും നാഷണൽ മെഡിസിൻസ് റെഗുലേറ്ററി അതോറിറ്റിയുടെയും അംഗീകാരം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.
നാലാം ഘട്ട ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾ വിലയിരുത്തുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ് വാക്സിൻ സാർവത്രികമായി ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ നൽകാത്തത്. പരീക്ഷണ ഫലങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമല്ലാത്തതാണ് ഫലങ്ങൾ വിലയിരുത്തുന്നതിൽ താമസം നേരിടുന്നത്.
അംഗീകാരം ലഭിച്ചാലുടൻ തന്നെ ശ്രീലങ്കയിലും സിനോഫോം വാക്സിൻ ഉപയോഗിക്കാൻ കഴിയുമെന്ന് പതിരാന പറഞ്ഞു. ബുധനാഴ്ച ശ്രീലങ്കയിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 568 ആയി ഉയർന്നു.