വാഷിങ്ടൺ : ഫേസ്‌ബുക്കിലൂടെയുള്ള വ്യക്തിഹത്യയും അപകീർത്തിപ്പെടുത്തലും തടയാന്‍ നയം ശക്തമാക്കി കമ്പനി. താരങ്ങൾ, നേതാക്കള്‍ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ക്കെതിരെ പോസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിഹത്യാ പോസ്റ്റുകളും ലൈംഗിക ചുവയോടെയുള്ള കമന്‍റുകളുമെല്ലാം നീക്കും. പ്രസ്‌തുത അക്കൗണ്ടുകള്‍ തന്നെയും റദ്ദാക്കപ്പെടും.
നിലവിലുള്ള നയങ്ങൾ ഇതിനകം സ്വകാര്യ വ്യക്തികൾക്ക് ഈ അവകാശങ്ങൾ ഉറപ്പു നൽകുന്നുണ്ട്. എങ്കിലും നിരീക്ഷണം ശക്തമാക്കാനാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, സർക്കാരിനെതിരെ ശബ്‌ദമുയർത്തുന്നവർ തുടങ്ങിയ വിഭാഗങ്ങളും ഫേസ്‌ബുക്കിന്‍റെ സംരക്ഷണത്തിൽ വരും.
വ്യക്തിഹത്യ നടത്തുന്നവരെ നിരോധിക്കും
ഭീഷണിപ്പെടുത്തലുകളും വ്യക്തിഹത്യയും അനുവദിക്കില്ലെന്നും അത്തരത്തിൽ സംഭവിക്കുന്നപക്ഷം നടപടി സ്വീകരിക്കുമെന്നും ഫേസ്‌ബുക്ക് ഗ്ലോബൽ സേഫ്‌റ്റി മേധാവി ആന്‍റിഗോൺ ഡേവിസ് പറഞ്ഞു.
പല രാജ്യങ്ങളിലും മാധ്യമ പ്രവർത്തകരെയും ആക്‌ടിവിസ്റ്റുകളെയും നിശബ്‌ദരാക്കാനായി ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഘം ചേർന്ന് ഒരാളെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചാല്‍ പ്രസ്‌തുത അക്കൗണ്ടുകൾ നിരോധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
വിമര്‍ശനം ഉള്‍ക്കൊണ്ടുള്ള തെറ്റ് തിരുത്തല്‍
വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കല്‍, നിഷേധാത്മക ഉള്ളടക്കം പോസ്റ്റ് ചെയ്യല്‍ എന്നിവ കൈകാര്യം ചെയ്യുന്നതിലെ ഫേസ്ബുക്കിന്‍റെ വീഴ്‌ചയ്‌ക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. കുട്ടികളെ കൂട്ടം ചേർന്ന് ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. കൂടാതെ സർക്കാരുകൾക്കെതിരെ വിമർശനം ഉന്നയിക്കുന്നവർ വരെ അപകീര്‍ത്തിക്ക് വിധേയരാകേണ്ടിവരുന്നു.
കുട്ടികളെ പ്ലാറ്റ്‌ഫോമിൽ നിന്ന് വിട്ടുനിൽക്കാൻ പ്രോത്സാഹിപ്പിക്കുന്നത് അടക്കമുള്ള പുതിയ ഫീച്ചറുകളും അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. വലിയ താരങ്ങൾ പോലും കമ്പനിക്കെതിരെ വിമർശനവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ഫേസ്‌ബുക്ക് ഇത്തരമൊരു മാറ്റത്തിന് തയ്യാറാകുന്നത്.
READ MORE: സൂരജ് ഇനി പൂജപ്പുര സെൻട്രൽ ജയിലില്‍ ; കൊല്ലത്തുനിന്ന് മാറ്റും