ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 2020 ലെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയാകാന്‍ തയാറെടുക്കുന്ന എലിസബെത്ത്വാറന്‍ ഫെയ്‌സ്ബുക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ എതിരാളികളെ തകര്‍ക്കുകയോ, വളരാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്ത് തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണെന്നും അവയെ ചെറിയ കമ്പനികളായി പിളര്‍ക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇത്തരം കമ്പനികള്‍ സ്വകാര്യ വിവരങ്ങളുപയോഗിച്ച് പണമുണ്ടാക്കി.രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെമേല്‍, സമൂഹത്തിൻ്റെമേല്‍, ജനാധിപത്യത്തിൻ്റെമേല്‍ എല്ലാം ഇവർക്ക് അധികാരം നേടാൻ കഴിഞ്ഞിരിക്കുന്നു.1990 കളില്‍ ഇത്തരം ആരോപണങ്ങള്‍ മൈക്രോസോഫ്റ്റിനെതിരെ ഉയരുകയും കമ്പനിക്കെതിരെ ആൻ്റിട്രസ്റ്റ് നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഗൂഗിൾ പോലെയുള്ള കമ്പനികള്‍ ഉയർന്നത്. പുതിയ ആശയങ്ങള്‍ വന്നത്. ഇന്ന് ഈ കമ്പനികള്‍, തൊണ്ണൂറുകളിലെ മൈക്രോസോഫ്റ്റിനെ പോലെയാണെന്നും വാറൻ ആരോപിച്ചു.
വാറൻ്റെനിര്‍ദ്ദേശങ്ങള്‍ പ്രകാരം ആഗോള വാര്‍ഷിക വരുമാനം 25 ബില്ല്യന്‍ ഡോളറിലധികം വരുന്ന കമ്പനികളെ പബ്ലിക് യൂട്ടിലിറ്റികളായി പ്രഖ്യാപിക്കണം. ഇതില്‍ കൂടുതല്‍ വരുമാനം കമ്പനികള്‍ക്ക്നല്‍കുന്ന ഘടകങ്ങളെ വേര്‍പെടുത്തണം. ഉദാഹരണത്തിന് ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും സക്കര്‍ബര്‍ഗിൻ്റെകമ്പനികളാണ്. ഗൂഗിളിനാണെങ്കില്‍ സേര്‍ച്ചും പരസ്യ എക്‌സ്‌ചേഞ്ചും തമ്മില്‍ വേര്‍പെടുത്തണം. മറ്റു ഗൂഗിള്‍ സര്‍വീസുകളെ സേര്‍ച്ചിനൊപ്പം നിക്ഷേപിക്കുന്ന രീതിയും ഇല്ലാതാക്കണം. ഇങ്ങനെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന സേവനങ്ങളെ വേര്‍പെടുത്തുകയാണ് ഒരു മാര്‍ഗ്ഗം. കൂടാതെ ഇവ ശേഖരിക്കുന്ന ഡേറ്റാ മറ്റാരുമായും പങ്കുവയ്ക്കുന്നില്ലെന്നും ഉറപ്പാക്കണം. ഇവരുടെ സേവനം ആസ്വദിക്കുന്നവര്‍ക്കും സംരക്ഷണം ലഭിക്കണം. ഇത്തരം ടെക് ഭീമന്മാരുടെ വിചാരം അവരാണ് ഭൂമിയുടെ ഭരണകര്‍ത്താക്കള്‍ എന്നാണെന്നും എലിസബെത്ത്വാറന്‍ പറഞ്ഞു.