വാഷിങ്ടണ്‍: യുഎസ്-റഷ്യ ബന്ധത്തിലെ സ്ഥിരത പുനസ്ഥാപിക്കാൻ ജൂൺ 16 ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇത് യുഎസ്-റഷ്യ ബന്ധത്തിലെ പിരിമുറുക്കങ്ങൾ കുറക്കുന്നതിനും സുസ്ഥിരമായ ബന്ധങ്ങൾ പുലർത്തുന്നതിനുമുള്ള ഒരു നല്ല ചുവടുവെപ്പായിരിക്കുമെന്ന് വിശ്വസിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
READ MORE: യുഎസ്- ഇന്ത്യ സഹകരണം: വിദേശകാര്യ മന്ത്രി അമേരിക്കയിലേക്ക്
കഴിഞ്ഞ മാസം ബൈഡെൻ പുടിനുമായി ഒരു ഫോണിൽ ബന്ധപ്പെട്ടിരുന്നു. അധിനിവേശ ക്രിമിയയിലും ഉക്രെയ്നിന്‍റെ അതിർത്തിയിലും പെട്ടെന്നുള്ള റഷ്യൻ സൈനിക വിന്യാസത്തെയും കുറിച്ചുള്ള ആശങ്ക ബൈഡൻ പ്രകടിപ്പിച്ചിരുന്നു. 2020 ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടപെടുകയും യുഎസ് സോഫ്റ്റ്‌വെയർ വിതരണ ശൃംഖല ഹാക്കിങ് നടത്തുകയും ചെയ്തുവെന്നാരോപിച്ച് 32 റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വാഷിംഗ്ടൺ ഉപരോധം ഏർപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ഈ സംഭാഷണം നടന്നത്. അതേസമയം, യുഎസ് തെരഞ്ഞെടുപ്പിലെ ഇടപെടലിലും സൈബർ ആക്രമണങ്ങളിലും ഏർപ്പെട്ടുവെന്ന അമേരിക്കയുടെ ആരോപണങ്ങളെല്ലാം റഷ്യ നിരാകരിച്ചിരുന്നു.