അന്തരിച്ച നടൻ വിനോദ് തോമസിനെ ഓർത്ത് നടി സുരഭി ലക്ഷ്‌മി. വിനോദിന്‍റെ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന മികച്ച അഭിനേതാവായിരുന്നു വിനോദെന്നും സുരഭി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ജീവിതം കലയ്‌ക്ക് വേണ്ടി അർപ്പിച്ച വിനോദ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുൻപേ വിടവാങ്ങിയെന്നും സുരഭി കുറിച്ചു.
സുരഭിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 'വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു! ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും, ആവേശവും, നാടകവും, പാട്ടും, തമാശകളും ചർച്ചകളുമായി..... 'കുറി' എന്ന സിനിമയിൽ എന്‍റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാൻ പരിചയപ്പെടുന്നത്.
പക്ഷേ അതിനു മുൻപേ അദ്ദേഹത്തിന്‍റെ പാട്ടുകൾ യൂട്യൂബിൽ വന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു. എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സീൻ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ് ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകൾ പാടി, തമാശകൾ പറഞ്ഞ്. ......
"mam" എന്നല്ലാതെ എന്‍റെ പേര് വിളിച്ചതായി എനിക്ക് ഓർമ്മയില്ല. പലവട്ടം ഞാൻ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങള് Mam ന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി മതിന്ന്. അപ്പോൾ സാഗർ സൂര്യ പറഞ്ഞു, ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്‌നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികൾ ഉണ്ടെങ്കിൽ പറയൂ, തൃശ്ശൂർ ഭാഗത്ത് ഞാനും നോക്കാം.
അതല്ല സ്‌ത്രീകൾക്ക് എപ്പോഴും നമ്മൾ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്‍റെ സ്വപ്‌നവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാൻ അതിന് പിന്നാലെ പോകുമ്പോൾ എന്‍റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവർ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാൾ എന്‍റെ ജീവിതം ഞാൻ അർപ്പിക്കുന്നത് എന്‍റെ "കല"ക്ക് വേണ്ടിയാണ്....." അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുൻപേ......'- സുരഭി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സിനിമാ സീരിയൽ താരം വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ എത്തി പരിശോധിച്ചപ്പോഴാണ് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 'നത്തോലി ഒരു ചെറിയ മീനല്ല', 'അയ്യപ്പനും കോശിയും' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
READ MORE: നടൻ വിനോദ് തോമസ് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് കാറിനുള്ളിൽ