എറണാകുളം: എൽഡിഎഫിന്‍റെ തുടർഭരണം കേന്ദ്രത്തിലുള്ള ബി.ജെ.പി സർക്കാരിനെതിരായ മുന്നറിയിപ്പായിരിക്കുമെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനും ജീവിത നിലവാരം ഉയർത്തുന്നതിനും തുടർ ഭരണം അനിവാര്യമാണ്. ബിജെപിയുടെ ജനവിരുദ്ധനയങ്ങളെ എതിർക്കാൻ കേരളത്തിലെ എൽഡിഎഫിന് സർക്കാരിനേ സാധിച്ചുള്ളൂ എന്നും സുഭാഷിണി അലി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയും വിവാദ കാർഷിക പരിഷ്‌കരണ നിയമത്തിനെതിരെയും പ്രമേയം പാസാക്കിയത് എൽഡിഎഫ് സർക്കാരാണ്. എ.എം ആരിഫ് മാത്രമേ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ നിന്ന് ലോക്‌സഭയിൽ ശബ്ദിച്ചുള്ളൂ. ബിജെപിക്കെതിരെ പോരാടുമെന്ന് പറഞ്ഞുപോയ പി.കെ കുഞ്ഞാലിക്കുട്ടിയെപ്പൊലും കണ്ടില്ല. യുഡിഎഫിനെ വിശ്വസിക്കരുത്. അവർ ബിജെപിക്കായി വാതിൽ തുറന്നിട്ടിരിക്കുന്നു. യു.പി സ്വദേശികളായ തൊഴിലാളികൾ ലോക്ക്‌ഡൗൺ കാലത്ത് നാട്ടിൽ തിരിച്ചെത്തിയപ്പോൾ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ചു. അവർക്ക് ലഭിച്ച കരുതലാണ് കാരണം.
പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെയാണ് യുപിയിലും വേണ്ടതെന്നാണ് അവർ പറഞ്ഞത്. സുഭാഷിണി അലി പറഞ്ഞു. എറണാകുളം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഷാജി ജോർജ്ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുഭാഷിണി അലി. കൊച്ചി മേയർ അഡ്വ. എം അനിൽകുമാറും എറണാകുളം ഗാന്ധി നഗറിൽ നടന്ന പ്രചാരണ പരിപാടിയിൽ പങ്കെടുത്തു.