തിരുവനന്തപുരം: നാഗർകോവിൽ മുട്ടത്ത് അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 15 ദിവസത്തിനുശേഷം പൊലീസ് അറസ്റ്റു ചെയ്‌തു. കടിയപ്പട്ടണം ഫാത്തിമ സ്ട്രീറ്റിൽ അമല സുമൻ എന്ന 36 കാരനെയാണ് പൊലീസ് പിടികൂടിയത്. മുട്ടം തീരദേശ ഗ്രാമത്തിലെ ആന്‍റൊ സഹായരാജിന്‍റെ ഭാര്യ പൗലിൻ മേരി, പൗലിൻ മേരിയുടെ അമ്മ തിരസമ്മാൾ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അമല സുമനെ അറസ്റ്റു ചെയ്‌തത്.
കഴിഞ്ഞ ഏഴിനാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും മക്കളും വിദേശത്തായതിനാൽ പൗലിൻ മേരിയും അമ്മയും മാത്രമാണ് വീട്ടിൽ താമസം. കൊലപാതകത്തെ തുടർന്ന് ഡിവൈഎസ്‌പി തങ്കരാമന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പൗലിൻ മേരി വീട്ടിൽ തയ്യൽ ക്ലാസ് നടത്തുകയായിരുന്നു. പഠിക്കാൻ വന്നിരുന്ന ഒരു പെൺകുട്ടിയെ അമല സുമൻ നിരന്തരം ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തതിലുള്ള മുൻവൈരാഗ്യമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ആറിന് രാത്രി പൗലിൻ മേരിയുടെ വീട്ടിലെത്തിയ അമല സുമൻ പൗലിൻ മേരിയുടെ തലയിൽ ചുറ്റിക കൊണ്ട് 13 പ്രാവശ്യം അടിച്ചു കൊലപ്പെടുത്തി.
തിരസമ്മാളുടെ തലയ്ക്ക് അയൺ ബോക്‌സ് കൊണ്ട് അടിച്ചായിരുന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം അമല സുമൻ രക്ഷപ്പെടുന്നതിനിടെ സംഭവസ്ഥലത്ത് വിട്ടുപോയ തൊപ്പിയാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിന് സഹായമായത്. കൊലപാതകത്തിനു ശേഷം ഇരുവരിൽ നിന്നും കവർന്ന 15 പവനോളം സ്വർണവും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതിയിൽ നിന്ന് കണ്ടെത്തി.
Also Read ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ