എറണാകുളം : ഹണി ട്രാപ്പിലൂടെ പണം തട്ടിയതില്‍ അറസ്റ്റിലായ പ്രതികള്‍ ബ്ളാക്ക് മെയിലിനുപയോഗിച്ച ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പൊലീസ്. കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ ഇരകളായ ഹോട്ടലുടമയെയും സുഹൃത്തിനെയും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെയാണ് പ്രതികള്‍ അപകീർത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഈ വീഡിയോകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹണിട്രാപ്പിലൂടെ മട്ടാഞ്ചേരിയിലെ ഹോട്ടല്‍ ഉടമയില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയത്. മട്ടാഞ്ചേരി സ്വദേശിനി റിന്‍സിന, ഫോർട്ട് കൊച്ചി സ്വദേശിയായ കാമുകൻ ഷാജഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. 11,000 രൂപയും പേഴ്‌സിലുണ്ടായിരുന്ന രേഖകളുമാണ് പ്രതികള്‍ കവർന്നത്.
യുവതി മുന്‍പും ഹണി ട്രാപ്പ് നടത്തിയതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവിട്ട് അപമാനിക്കുമെന്ന് കരുതി പലരും പരാതി നൽകാൻ തയ്യാറായില്ല. എന്നാൽ പ്രതികൾ നടത്തിയ ഹണി ട്രാപ്പ് കേസുകളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.സി.പി വ്യക്തമാക്കി. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ശേഷം ഭക്ഷ്യവിഷബാധയേറ്റെന്ന് പറഞ്ഞാണ് ഉടമയെ കബളിപ്പിച്ചത്.
ദൃശ്യമുപയോഗിച്ച് വീണ്ടും പണം തട്ടാന്‍ ശ്രമം
മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റാവുകയും തുടർന്ന് ഹോട്ടലുടമയെയും സുഹൃത്തിനെയും ആശുപത്രി മുറിയിലേയ്ക്ക് വിളിച്ചു വരുത്തുകയുമുണ്ടായി. തുടര്‍ന്ന് ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് മർദിക്കുകയും അപകീർത്തികരമായ രീതിയിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. പരാതി നൽകുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌ത് വീണ്ടും പണം തട്ടാനും പ്രതികള്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു.
എന്നാൽ, ഹോട്ടലുടമ പരാതി നല്‍കിയതോടെ പ്രതികള്‍ മട്ടാഞ്ചേരി പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു. ഹോട്ടലുടമ നൽകിയ പരാതിയിൽ ആദ്യം പൊലീസിന് സംശയം തോന്നിയെങ്കിലും വിശദമായ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. പ്രതികളെ ഇന്ന് മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കും.
ALSO READ: ഹണി ട്രാപ്: ഹോട്ടല്‍ ഉടമയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റില്‍