തൃശൂര്‍: പലതരത്തിലുള്ള മോഷണങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. പ്രധാനമായും പണവും സ്വർണവുമാണ് മോഷ്‌ടാക്കളുടെ ഇഷ്‌ടം. എന്നാല്‍ തൃശൂരിലെ ഒരു ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന കടയിലെത്തിയ മോഷ്‌ടാക്കള്‍ കടത്തിയത് വീട്ടുസാധനങ്ങളാണ്.
തൃശൂര്‍ പറവട്ടാനിയിലെ കുട്ടൂസ് ട്രേഡേഴ്‌സില്‍ ഇന്ന് (02-07-2022) പുലര്‍ച്ചയോടെ എത്തിയ മോഷ്‌ടാക്കളാണ് ഷോപ്പിങ് നടത്തുന്ന ലാഘവത്തോടെ മോഷണം നടത്തിയത്. വീട്ടുസാധനങ്ങള്‍ മാത്രം തെരഞ്ഞുപിടിച്ചായിരുന്നു കവര്‍ച്ച സംഘത്തിന്‍റെ മോഷണം. ആവശ്യമുള്ളത് രണ്ട് പേർ ചേർന്ന് എടുത്ത് വെയ്‌ക്കുന്നു.. മറ്റൊരാൾ വേഗം അത് ഓട്ടോറിക്ഷയിലേക്ക് മാറ്റുന്നു. പാത്രങ്ങൾ, കുക്കർ, ഗ്യാസ് സ്റ്റൗ, കിടക്ക, നിലത്തു വിരിക്കുന്ന മാറ്റ് അങ്ങനെ അത്യാവശ്യം വീട്ടുസാധനങ്ങൾ ആയതോടെ മോഷണം അവസാനിപ്പിച്ച് മൂവർ സംഘം മടങ്ങി.
പുതിയ വീട്ടിലേക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും മോഷ്‌ടാക്കള്‍ സ്ഥാപനത്തില്‍ നിന്നും കടത്തിയിട്ടുണ്ടെന്ന് കടയുടമ വ്യക്തമാക്കി. 80,000 രൂപ വരുന്ന സാധന സാമഗ്രികളും, ഒരു മൊബൈല്‍ ഫോണും, മേശയിലുണ്ടായിരുന്ന 3,000 രൂപയും നഷ്‌ടമായതായും കടയുടമ പറഞ്ഞു. രണ്ട് പേര്‍ കടയിലേക്ക് എത്തുന്നത് മുതല്‍ സാധനങ്ങള്‍ തെരഞ്ഞ് പിടിച്ച് കടത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മോഷ്‌ടിച്ച വസ്‌തുക്കള്‍ പാസഞ്ചര്‍ ഓട്ടോയിലാണ് കടത്തിയത്. കടയുടമയുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസും വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.