തിരുവനന്തപുരം: പമ്പ ത്രിവേണിയിലെ മണൽ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ പ്രാഥമിക വാദം പൂർത്തിയായി. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താൻ വിജിലൻസിന് അധികാരമില്ലെന്ന് വിജിലൻസ് നിയമോപദേശകൻ കോടതിയെ അറിയിച്ചു. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, പത്തനംതിട്ട കലക്‌ടർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി പരിഗണിക്കുന്നത്.
അഴിമതി നിയമത്തിലെ 17 (എ) പ്രകാരമുള്ള അനുവാദം നൽകേണ്ട സർക്കാർ തന്നെ പ്രതിപക്ഷ നേതാവിന്‍റെ പരാതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ വിജിലൻസിന് അന്വേഷണം നടത്തുവാൻ ഒരു അധികാരവുമില്ല. മാത്രമല്ല അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 19 അനുസരിച്ച് സുപ്രീം കോടതി വരുത്തിയ ഭേദഗതി ബാധകമാക്കുമെന്നും വിജിലൻസ് നിയമോപദേശകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. എന്നാൽ കേസ് എടുക്കുന്നതിൽ അഴിമതി നിരോധന നിയമത്തിലെ 17 (എ ) സുപ്രീം കോടതി വരുത്തിയ ഭേദഗതി ബാധകമാക്കുകയില്ല. കാരണം ഹർജിയിൽ ആവശ്യപ്പെടുന്നത് അന്വേഷണത്തിനാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുവാൻ അല്ല എന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. കേസ് ഈ മാസം 26ന് കോടതി വീണ്ടും പരിഗണിക്കും.
2018 ലെ പ്രളയത്തെ തുടർന്ന് പമ്പ ത്രിവേണിയിൽ അടിഞ്ഞ കോടിക്കണക്കിന് മണൽ നീക്കം ചെയ്യുന്നതിന് അനധികൃതമായി കണ്ണൂരിലെ കേരള ക്ലെയ്‌സ് ആൻഡ് സെറാമിക്‌സ് എന്ന സ്ഥപനത്തിന് സൗജന്യമായി കരാർ നൽകിയത് വഴി സർക്കാർ ഖജനാവിന് ലഭിക്കേണ്ട പത്തു കോടി രൂപ നഷ്ടമായി. ഇത് അഴിമതിയാണ് എന്നാണ് ഹർജിയിലെ ആരോപണം. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, പത്തനംതിട്ട കലക്ടർ പിബി നൂഹ്, കണ്ണൂരിലെ കേരള ക്ലെയ്‌സ് ആൻഡ് സെറാമിക്‌സ് എം.ഡി എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ.