തിരുവനന്തപുരം: മുന്നറിയില്ലാതെ അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്ന സംഭവത്തിൽ ജില്ലാ ഭരണകൂടത്തിനെതിരെ തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ. നഗരസഭയ്ക്ക് അറിയിപ്പ് ലഭിക്കാത്തതിനാൽ കിളിയാറിന്‍റെയും കരമനയാറിന്‍റെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകാനോ മാറ്റിപ്പാർപ്പിക്കാനോ കഴിഞ്ഞില്ല. ഇത്തരം കാര്യങ്ങൾ വിവിധ വകുപ്പുകൾ കൂടിയാലോചിച്ച് ചെയ്യേണ്ടതാണെന്ന് മേയർ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലെ അതിശക്തമായ മഴയിൽ മുന്നറിപ്പില്ലാതെ അരുവിക്കര ഡാമിന്‍റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്. ഇതോടെ കിള്ളിയാറിലെയും കരമനയാറിലെയും ജലനിരപ്പുയർന്ന് ഇരുകരളിലെയും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. പുലർച്ചെയാണ് ഡാം തുറന്ന വിവരം തീരത്തുള്ളവർ അറിഞ്ഞത്. ഗുരുതരമായ വീഴ്ചയാണ് ജില്ലാഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിമർശനമുയരുന്നതിനിടെയാണ് പിഴവു ചൂണ്ടിക്കാട്ടി മേയർ രംഗത്തെത്തിയത്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നഗരസഭ നീക്കം ചെയ്തതിനാൽ കനത്ത മഴയിലും തമ്പാനൂർ, കിഴക്കേകോട്ട ഭാഗങ്ങളിൽ ഇത്തവണ വെള്ളക്കെട്ടുണ്ടായില്ലെന്ന് മേയർ പറഞ്ഞു.