തിരുവനന്തപുരം: പാറശാല ഇലങ്കം സ്വദേശി മണിയനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട മണിയന്‍റെ അയല്‍വാസിയായ സനു എന്ന ജയനാണ് കേസിലെ പ്രതി. തെളിവെടുപ്പിനിടെ പ്രതിയെ കയ്യേറ്റം ചെയ്യാന്‍ നാട്ടുകാര്‍ ശ്രമിച്ചു. കഴിഞ്ഞ 25ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ആക്രമണ, അബ്‌കാരി കേസുകളിലെ പ്രതിയായ സനുവിനെകുറിച്ച് പൊലീസിന് വിവരം നൽകുന്നത് അയൽവാസിയായ മണിയനും കുടുംബവും ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ മണിയനേയും സഹോദരൻ ബിനുവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും, മണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിനു ഇപ്പോഴും ചികിത്സയിലാണ്. തുടർന്ന് ഒളിവിൽ പോയ സനുവിനെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി സമരങ്ങൾ നടത്തിയിരുന്നു. തുടർന്ന് ഇന്നലെ രാത്രി സനു പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
മുള്ളുവിള സ്വദേശിയായ ബർലിൻ ജോസിന്‍റെ കാല് വെട്ടിയ കേസിലെ മുഖ്യ പ്രതിയാണ് ഇയാൾ. അടുത്തിടെയാണ് ജയിലിൽ നിന്നിറങ്ങിയത്. പാറശാല, കളിയിക്കാവിള, കളിയൽ, പളുകൽ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് സനു എന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതിയെ തിരികെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ മണിയന്‍റെ ബന്ധുക്കൾ സംഘടിച്ചെത്തി പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചത് പൊലീസിന് തലവേദനയായി. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘമാണ് പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചത്.