തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആഴ്‌ചയിൽ ആറ് ദിവസവും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സംവിധാനം ഇന്ന്(ഒക്‌ടോബര്‍ 1) മുതൽ പ്രാബല്യത്തിൽ. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് ആദ്യം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്.
ആറ്റിങ്ങൽ, കണിയാപുരം, നെയ്യാറ്റിൻകര, പൂവാർ, വിഴിഞ്ഞം, നെടുമങ്ങാട്, പാറശാല, കാട്ടാക്കട എന്നീ എട്ട് ഡിപ്പോകളിലാണ് ഡ്യൂട്ടി പരിഷ്‌കാരം നടപ്പാക്കാൻ മാനേജ്മെൻ്റ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.
8 മണിക്കൂറിൽ കൂടുതൽ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നൽകും. അപാകതകളുണ്ടെങ്കിൽ പരിശോധിച്ച് മാറ്റങ്ങൾ വരുത്തി ഒരു മാസത്തിനുള്ളിൽ മുഴുവൻ ഡിപ്പോകളിലും പദ്ധതി നടപ്പിലാക്കും.