തിരുവനന്തപുരം: കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും തുടർന്ന് നടന്ന സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ബന്ധുവായ പ്രസന്നകുമാരിയും പൊതു പ്രവർത്തകനായ അനിൽ കുമാറും നല്‍കിയ പരാതിയിൽ കഴമ്പുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
2017 ഏപ്രിൽ രണ്ടിന് മരിച്ച ജയമാധവന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ബോധരഹിതനായ ജയമാധവനെ ഓട്ടോയിലാണ് പ്രതി രവീന്ദ്രൻ ആശുപത്രിയിൽ എത്തിച്ചത്. സമീപത്ത് ഓട്ടോയുണ്ടായിട്ടും അകലെയുള്ള ഓട്ടോയാണ് വിളിച്ചത്. മരണം സ്ഥിതീകരിച്ച ശേഷം ബന്ധുക്കളെയൊന്നും അറിയാക്കാതെ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും രക്ത ബന്ധുവല്ലാത്ത രവീന്ദ്രൻ മരണാനന്തര കർമങ്ങൾ നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2018 സെപ്റ്റംബർ അഞ്ചിന് നൽകിയ റിപ്പോർട്ടിൽ സ്വത്ത് തട്ടിയെടുക്കാൻ തയ്യാറാക്കിയ വിൽപത്രം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സാക്ഷികളിലൊരാളായ ജോലിക്കാരി ലീലക്ക് എഴുത്തും വായനയും അറിയില്ല. മറ്റൊരു സാക്ഷിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ അനിൽകുമാറിനും ഉള്ളടക്കം അറിയില്ലായിരുന്നു. കുടുംബത്തിന്റെ അവസാന അവകാശിയായ ജയമാധവനെ പറ്റിച്ചാണ് സ്വത്ത് തട്ടിയെടുത്തത്. ഇതിനായി കോടതിയെയും തെറ്റിദ്ധരിപ്പിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവനെ പറ്റിക്കാൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.