തിരുവനന്തപുരം : കാലിത്തീറ്റയിൽ മായം ചേർക്കുന്നത് തടയാൻ സർക്കാർ നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കന്നുകാലികളുടെ ആരോഗ്യത്തിന് ഹാനികരമായ, ഗുണമേന്മയില്ലാത്ത കാലിത്തീറ്റയുടെ ഉത്പാദനം തടയുകയാണ് ലക്ഷ്യം. അടുത്ത നിയമസഭ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരള ഫീഡ്‌സ് ലിമിറ്റഡ് (കെഎഫ്എൽ) സംഘടിപ്പിച്ച സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഭ്യമായ ഏറ്റവും മികച്ച അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ച് ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് കെഎഫ്എൽ പുറത്തിറക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കെഎഫ്എല്ലിനെ കുറിച്ച് എതിരാളികള്‍ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ക്ഷീരകര്‍ഷകര്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ : 2019 മുതൽ കെഎഫ്എൽ ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ക്ഷീരകർഷകരെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായി 2023 വരെ കെഎഫ്എൽ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നിർബന്ധമാക്കിയതിനാല്‍ ഒരു പശുവിനെ വാങ്ങാൻ 20,000 രൂപ വായ്‌പ എടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
നാല് ശതമാനം പലിശയ്ക്ക് 1.60 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്‌പകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. ക്ഷീരകർഷകർക്ക് ഇൻസെന്‍റീവുകള്‍ നൽകും. പണം അവരവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തും. കന്നുകാലികൾക്ക് ഹെൽത്ത് കാർഡുകളും ടാഗുകളും വിതരണം ചെയ്‌തുകൊണ്ട് കർഷക ശാക്തീകരണ പരിപാടിക്ക് സർക്കാർ തുടക്കമിടുകയാണെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന പദ്ധതി വിജയിക്കുകയാണെങ്കില്‍ മറ്റ് ജില്ലകളിലും നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്തെ ആദ്യ പാൽ ഉത്പാദന പ്ലാന്‍റ് കമ്മിഷൻ ചെയ്യും. 58 കോടി രൂപ മുടക്കി മലപ്പുറം മൂർക്കനാടുള്ള ഫാക്‌ടറി ആറുമാസത്തിനകം പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.
ഉയര്‍ന്ന പോഷകമൂല്യമുള്ള സൈലേജ് പുല്ല് വളർത്തുന്ന ഫാമുകളെ പരിപാലിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഉയർന്ന പാല്‍ ഉത്‌പാദിപ്പിക്കുന്ന സങ്കരയിനം പശുക്കൾക്കുള്ള ശുക്ലം വൻതോതിൽ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.