തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി തള്ളി. പ്രൊ വൈസ് ചാൻസലർ എന്ന അധികാര പരിധി ഉപയോഗിച്ച് നടത്തിയത് നിർദേശം മാത്രമായിരുന്നു.
ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയതിന് യാതൊരു തെളിവുകളും കണ്ടെത്തുവാൻ കഴിഞ്ഞില്ല എന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല
വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ ആർ ബിന്ദു ചാൻസലര്‍ക്ക് നൽകിയ കത്തില്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പേര് നിർദേശിക്കുക മാത്രമായിരുന്നു. വിസിക്ക് അയോഗ്യത ഉണ്ടായിരുന്നെങ്കില്‍ നിയമന അധികാരിയായ ഗവർണർക്ക് അത് നിരസിക്കാമെന്നും ലോകായുക്ത നിരീക്ഷിച്ചു.
ചാൻസലറുടെ ഓഫിസിൽ നിന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ കത്തിനുള്ള മറുപടിയായാണ് ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർ നിയമനം നൽകണമെന്ന നിർദേശം നൽകിയിരുന്ന കാര്യം സർക്കാർ രേഖകളിൽ ഉണ്ടായിരുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഈ ഭാഗം വായിച്ചുകൊണ്ടാണ് വിധി പറഞ്ഞു തുടങ്ങിയത്.
നിര്‍ദേശം ചട്ടം അനുസരിച്ച്
വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ സർവകലാശാല വിസി ആയിരിക്കുമ്പോൾ കണ്ണൂർ സർവകലാശാലയ്ക്ക് ഉയർച്ച ഉണ്ടായി. വിസിയുടെ കഴിവ് കണക്കിലെടുത്തുകൊണ്ടാണ് അദ്ദേഹത്തെ വീണ്ടും നിയമിക്കുവാൻ നിർദേശിച്ചത്. ഇത്തരം നിർദേശം നൽകുന്നത് കണ്ണൂർ സർവകലാശാല ചട്ടം അനുസരിച്ചാണ്.
അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം കൂടെ പരിഗണിച്ചാണ് ഗവർണർക്ക് കത്ത് അയച്ചത്. മന്ത്രി സർവകലാശാലയ്ക്ക് അപരിചതയല്ല, സർവകലാശാല പ്രൊ വൈസ് ചാൻസലർ കൂടിയാണ്. പരാതിയിൽ ആരോപിക്കുന്ന കാര്യങ്ങൾ തെളിയിക്കുവാൻ തക്കതായ തെളിവുകൾ കണ്ടെത്തുവാൻ ലോകയുക്തയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
Also read: സര്‍ക്കാരിന് ഇന്ന് നിര്‍ണായകം; മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ ഹർജികൾ ലോകായുക്തയില്‍