തിരുവനന്തപുരം: കേന്ദ്രബജറ്റിനെതിരെ ഇന്ന് പ്രതിഷേധദിനമായി ആചരിക്കാൻ സി പി എം. പ്രതിഷേധത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. ജില്ലകളിലെ ഒരു കേന്ദ്ര സർക്കാർ ഓഫീസിലേക്കായിരിക്കും മാർച്ച് നടക്കുക.തിരുവനന്തപുരം ജിപിഒയിലേക്ക് നടത്തുന്ന മാര്‍ച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് പൂര്‍ണമായും കോര്‍പ്പറേറ്റ് അനുകൂലവും, സാധാരണ ജനങ്ങള്‍ക്ക് എതിരുമാണെന്ന് പ്രഖ്യാപിച്ചാണ് സിപിഎം പ്രത്യക്ഷ സമരം നടത്തുന്നത്. ബിജെപി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത രാജ്യത്തിന്റെ സമ്പദ്ഘടനയെ മാന്ദ്യത്തിലും മരവിപ്പിലും എത്തിച്ചതിനെത്തുടര്‍ന്ന് വിലക്കയറ്റവും തൊഴിലില്ലായ്മയും ചരിത്രത്തിലെ ഉയര്‍ന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. രണ്ട് കോടി പത്ത് ലക്ഷം രൂപയ്ക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന പ്രഖ്യാപിച്ച് പൂര്‍ണ സ്വകാര്യവത്ക്കരണമാണ് ഈ ബജറ്റ് ലക്ഷ്യമിട്ടിരിക്കുന്നത് സിപിഎം ആരോപിക്കുന്നു.
സാധാരണക്കാരെ സഹായിക്കാനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കെല്ലാം ഈ ബജറ്റില്‍ വിഹിതം വെട്ടിച്ചുരുക്കിയിരിക്കുന്നു. കാര്‍ഷിക വ്യവസായ മേഖലയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്ന പദ്ധതികളില്ല. നിക്ഷേപം വര്‍ധിപ്പിച്ചും, ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടിയും സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതിന് പകരം അതിസമ്പന്ന വിഭാഗത്തിന്റെ കൊള്ളലാഭം വര്‍ധിപ്പിക്കാനുള്ള സഹായിയായി കേന്ദ്രസര്‍ക്കാര്‍ ചുരുങ്ങുന്നതിന്‍റെ യഥാര്‍ഥ രൂപമാണ് ബജറ്റില്‍ കാണാനാവുന്നതെന്ന് സിപിഎം ആരോപിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുടേയും ജീവിതത്തില്‍ വിപരീത പ്രതിഫലനമുണ്ടാക്കുന്ന കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും സിപിഎം വ്യക്തമാക്കി.