തിരുവനന്തപുരം : നടൻ മോഹൻലാലിന് വേണ്ടി പണിത 11 മുഖമുള്ള വിശ്വരൂപ ശില്‍പം പൂര്‍ത്തിയായി. ചൂതാട്ടവും ഗീതോപദേശവും മുതൽ ധർമ്മപുത്രരുടെ സ്വർഗാരോഹണം വരെ മഹാഭാരതത്തിലെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം കൂറ്റൻ വിശ്വരൂപ ശില്‍പത്തിലുണ്ട്. 12 അടി ഉയരമുള്ള വിശ്വരൂപ ശില്‍പം മോഹൻലാലിൻ്റെ ചെന്നൈയിലെ വസതിയിലേക്ക് ഉടന്‍ എത്തിക്കും.
വെള്ളാര്‍ നാഗപ്പൻ്റെ നേതൃത്വത്തിൽ സഹ ശില്‍പികളായ സോമൻ, ഭാഗ്യരാജ്, വിജയൻ, രാധാകൃഷ്‌ണന്‍, സജു, ശിവാനന്ദൻ, കുമാർ, നന്ദൻ, രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ശില്‍പം പണിതത്. വർഷങ്ങൾക്ക് മുൻപ് നാഗപ്പൻ മോഹൻലാലിന് ആറടി ഉയരമുള്ള വിശ്വരൂപ ശില്‍പം സമ്മാനിച്ചിരുന്നു. തുടർന്ന് വലിയ ശില്‍പം നിർമിച്ച് നൽകണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു.
കുമ്പിള്‍ തടിയിലാണ് ശില്‍പം തയ്യാറാക്കിയത്. ശില്‍പത്തിന്‍റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്‌ണനും ചുറ്റും ദശാവതാരവുമാണ്. വിശ്വരൂപ ദർശനത്തിൻ്റെ സങ്കൽപ്പമാണ് ശില്‍പത്തില്‍ ആലേഖനം ചെയ്‌തിരിക്കുന്നത്.
മൂന്നര വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ കോവളം ക്രാഫ്റ്റ് വില്ലേജിൽ പണിപൂർത്തിയായ ഈ വിശ്വരൂപ ശില്‍പം കാണാൻ ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി എത്തുന്നത്. 12 അടി ഉയരമുള്ള ശില്‍പം പുറത്തെടുക്കാൻ ചുമരിൻ്റെ ഒരു ഭാഗം പൊളിക്കേണ്ടി വരുമെന്ന് നാഗപ്പൻ പറയുന്നു.
ക്രാഫ്റ്റ് വില്ലേജിൽ വൈറ്റ് വുഡ് ക്രാഫ്റ്റ് എന്ന സ്ഥാപനത്തിലാണ് പൂർത്തിയായ ശില്‍പമുള്ളത്. ഇവിടെ എത്തുന്നവർക്ക് നാഗപ്പൻ്റെ കരവിരുതിൽ തീർത്ത ചെറുശില്‍പങ്ങള്‍ വാങ്ങാനുളള സൗകര്യവുമുണ്ട്.