പാലക്കാട്: വടക്കഞ്ചേരിയെ ഭീതിയിലാഴ്ത്തി വീണ്ടും പുലി ശല്യം. കാളാംകുളത്ത് ആടിനെ കടിച്ച് കൊന്നു. കാളാംകുളത്ത് ഒന്നര വയസുള്ള ആടിനെ പുലി കടിച്ചുകൊന്നു. വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടു കൂടിയായിരുന്നു സംഭവം. വടക്കഞ്ചേരി ടൗണിന് സമീപം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് തവണയാണ് പുലിയെ കണ്ടത്.
വെള്ളിയാഴ്‌ച പുലർച്ചെ ആട്ടിൻ കൂടിന് സമീപം ശബ്‌ദം കേട്ടതിനെ തുടർന്ന് ലൈറ്റിട്ട് നോക്കിയപ്പോൾ എന്തോ ജീവി ഓടി പോകുന്നതായി വീട്ടുടമ കണ്ടിരുന്നു. പിന്നീട് കൂടിനടുത്ത് പോയി നോക്കിയപ്പോളാണ് ആടിനെ കടിച്ച് കൊന്നതായി കണ്ടത്. ആറ് മാസം പല്ലാറോഡ് ഗിരിദാസിൻ്റെ ആടിനെയും പുലികടിച്ച് കൊന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ച മുതലാണ് വടക്കഞ്ചേരി ടൗണിന് സമീപം പുലിയെ കണ്ട് തുടങ്ങിയത്. ഞായറാഴ്‌ച രാത്രി ടൗണിൽ നിന്നും 200 മീറ്റർ മാത്രം അകലെ മാണിക്കപ്പാടത്ത് പുലിയെ കണ്ടിരുന്നു. ബുധനാഴ്‌ച പല്ലാറോഡിലും ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടിരുന്നു. ഇതിന് പുറകെയാണ് കാളാംകുളത്ത് ആടിനെ കൊന്നത്.
ALSO READ: ഫോൺ കൈമാറുന്നതിൽ ആശങ്കയെന്തിനെന്ന് കോടതി; വാദം നാളത്തേക്ക് മാറ്റി
അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് പുലിയുടെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നത്. പീച്ചി റിസർവ്വ് വനത്തിൽ നിന്നുമായിരിക്കാം പുലി ഇറങ്ങിയതെന്നാണ് നിഗമനം. സ്ഥിരമായി ഒരു സ്ഥലത്ത് പുലിയെ കാണാത്തതിനാൽ കൂട് വയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ബുദ്ധിമുട്ടാണെന്ന് വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ സലീം പറഞ്ഞു.
പുലിയെ കണ്ട പ്രദേശങ്ങളിൽ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്താനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ സുനിൽ, കെ മുഹമ്മദാലി, നിഖിൽ കുമാർ എന്നിവരും ആടിനെ കൊന്ന പ്രദേശത്ത് പരിശോധന നടത്തി.