മലപ്പുറം: അരീക്കോട്ടെ സ്വകാര്യ കൊറിയർ സെന്‍ററിൽ എത്തിയ മാരക ലഹരിമരുന്നായ എൽഎസ്‌ടി വാങ്ങാൻ എത്തിയ രണ്ട് വിദ്യാർഥികൾ പിടിയിൽ. വാലില്ലാപ്പുഴ സ്വദേശി ബിഫാം വിദ്യാർഥിയായ രാഹുൽ (22), കോഴിക്കോട് കക്കാട് സ്വദേശി ദീപക് (22) എന്നിവരെയാണ് മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്.
ഇവരിൽ നിന്ന് സൈക്കോ ചിത്രമുള്ള 735 എൽഎസ്‌ഡി സ്റ്റാമ്പുകളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. പിടികൂടിയ മയക്കുമരുന്നിന് അരക്കോടിയോളം രൂപ വിലമതിപ്പുണ്ടെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് അംഗങ്ങൾ പറഞ്ഞു. തമിഴ്‌നാടുള്ള ഒരു അഡ്രസിൽ നിന്നാണ് പുസ്‌തകത്തിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച എൽഎസ്‌ടി സ്റ്റാമ്പുകൾ അരീക്കോടുള്ള കൊറിയർ സെന്‍ററിൽ എത്തിയത്.
എക്‌സൈസ് അസിസ്റ്റന്‍റ് കമ്മിഷണർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് അരീക്കോട്ടെ കൊറിയർ സെന്‍റർ കേന്ദ്രീകരിച്ച് കഴിഞ്ഞ നാല് ദിവസമായി നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് പിടിയിലായ രണ്ട് വിദ്യാർഥികൾ കൊറിയർ വാങ്ങാൻ ശനിയാഴ്‌ച വൈകിട്ട് കൊറിയർ സെന്‍ററിൽ എത്തിയത്.
എത്തിച്ചത് വിൽപ്പനക്കായി: പ്രതികൾ കൊറിയർ വാങ്ങി പുറത്തിറങ്ങി ബൈക്കിൽ പോകാനിരിക്കെ ഇവരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് പാർസൽ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ ഒരു സ്റ്റാമ്പിന് 4000 മുതൽ 6000 രൂപ വരെ വിലയുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് തന്നെ ഈ അടുത്ത കാലത്ത് നടക്കുന്ന ഏറ്റവും വലിയ എൽഎസ്‌ടി വേട്ടയാണിത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാർഥികളെയും ചെറുകിട കച്ചവടക്കാരെയും കേന്ദ്രീകരിച്ചുള്ള വിൽപ്പനക്കായാണ് ലഹരി കൊറിയറായി എത്തിയത് എന്നാണ് എക്സൈസ് സംഘത്തിന്‍റെ പ്രാഥമിക അന്വേഷണത്തിലുള്ള കണ്ടെത്തൽ.
കൂടുതൽ പേർക്ക് പങ്ക്: ഇൻസ്റ്റഗ്രാം വഴിയാണ് പിടിയിലായ പ്രതികൾക്ക് ചെറുവാടി സ്വദേശിയായ യുവാവ് കൊറിയർ സെന്‍ററിൽ മയക്കുമരുന്നുണ്ട് എന്ന സന്ദേശം നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൽഎസ്‌ഡി അടങ്ങിയ പൊതി കൈപ്പറ്റാൻ എത്തിയത് എന്നാണ് പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി.
ഇവർ രണ്ടുപേരും സ്ഥിരമായി ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായും എക്സൈസിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് വ്യക്‌തമായിട്ടുണ്ട്. പിടിയിലായ പ്രതികൾക്ക് പുറമേ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടികൂടിയ രണ്ട് പ്രതികളെയും കേസ് രജിസ്റ്റർ ചെയ്‌ത് ഞായറാഴ്‌ച മഞ്ചേരി കോടതിയിൽ ഹാജരാക്കും. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്‌തിട്ടുള്ളത്. ഇവർ ലഹരി കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫിസർ കെ മുഹമ്മദലി, എം.എം അരുൺ കുമാർ, പി.എസ് ബസത് കുമാർ, രജിത്ത് ആർ നായർ, ഡ്രൈവർ രാജീവ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.