കോഴിക്കോട്: രാജ്യത്ത് ഇന്ധന വില എത്ര കൂടിയാലും മാവൂരിലെ ശിഹാബുദ്ദീനെ തളർത്താനാവില്ല. ലോക്ക്ഡൗണിൽ ലോക്കായപ്പോഴാണ് സ്വന്തം പരിശ്രമത്തിലൂടെ ഈ യുവാവ് ഇലക്‌ട്രിക് സൈക്കിൾ നിർമിച്ചത്. ഒരു തവണ ചാർജ് ചെയ്‌താൽ മണിക്കൂറിൽ 80 കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിക്കും ശിഹാബുദ്ദീന്‍റെ സൈക്കിൾ. വേഗതയുടെ കാര്യത്തിലും ചെറിയ സ്‌കൂട്ടറുകളെ സൈക്കിൾ മറികടക്കും.
ശരവേഗത്തിൽ ഉയരുന്ന ഇന്ധന വില വർധനവിനെ സൈക്കിളിൽ പിന്തുടർന്ന് തോൽപ്പിക്കുകയാണ് ശിഹാബുദ്ദീൻ. ഏത് സൈക്കിളിലും ഈ രീതി നടപ്പിലാക്കാമെന്ന് ശിഹാബുദ്ദീൻ പറയുന്നു. ലിഥിയം ഫോസ്ഫേറ്റിന്‍റെ 48 വോൾട്ട് 24 എ.എച്ച് ബാറ്ററിയാണ് സൈക്കിളിൽ ഘടിപ്പിച്ചത്. പിറകിലെ ചക്രത്തിൽ ഘടിപ്പിച്ച 1000 വാട്ട്സിന്‍റെ ഹബ് മോട്ടോറാണ് സൈക്കിളിനെ മുന്നോട്ട് ചലിപ്പിക്കുന്നത്. ഇരു ചക്രങ്ങളിലും ഡിസ്ക്ക് ബ്രേക്കുകളുമുണ്ട്.
സൈക്കിളിന്‍റെ ഹാൻഡിലിലാണ് വേഗത നിയന്ത്രിക്കുന്ന ആക്സിലേറ്ററും സ്പീഡോമീറ്ററും ഘടിപ്പിച്ചിരിക്കുന്നത്. സൈക്കിളിൽ കയറിയിരുന്ന് സ്വിച്ച് അമർത്തിയാൽ ഏത് വലിയ കയറ്റത്തിലും കുതിച്ചു പായും ശിഹാബുദ്ദീന്‍റെ സൈക്കിൾ. ഇലക്ട്രിക്കൽ ജോലി അറിയാവുന്ന ശിഹാബുദ്ദീൻ സ്വന്തമായൊരു തുണിക്കട നടത്തുകയാണ്. ലോക്ക്ഡൗൺ കാലയളവിലെ ഐഡിയ വിജയമായതിന്‍റെ ആത്മസംതൃപ്തിയിലാണ് ശിഹാബുദ്ദീൻ.
ALSO READ: പരിസ്ഥിതി സംരക്ഷണ സന്ദേശം; കേരളം മുതൽ കശ്‌മീർ വരെ സൈക്കിൾ ചവിട്ടി ഗോകുൽ