കോട്ടയം: കെ.എം മാണിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍റെ സുപ്രീംകോടതിയിലെ പരാമര്‍ശത്തിൽ പാര്‍ട്ടി നിലപാട് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം ഇതേക്കുറിച്ച് പ്രതികരിക്കാമെന്നും ജോസ് കെ മാണി കോട്ടയത്ത് പാർട്ടി ആസ്ഥാനത്ത് പറഞ്ഞു.
അതേസമയം, വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പരസ്യ പ്രതികരണത്തിന് തയാറായില്ല. മാത്രമല്ല മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി സംസാരിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ യോഗത്തിൽ സിപിഎമ്മിനെതിരെ വിമർശനമുയരാൻ തന്നെയാണ് സാധ്യത.
കേരള കോണ്‍ഗ്രസിന്‍റെ നിലപാട്
രണ്ട് തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കെ.എം മാണിയെക്കുറിച്ച് നിരുത്തരവാദപരമായാണ് സർക്കാർ അഭിഭാഷകൻ പറഞ്ഞതെന്നാണ് കേരള കോൺഗ്രസ് എമ്മിന്‍റെ അഭിപ്രായം. ജോസ് കെ മാണി ഉൾപ്പെടെ സർക്കാരിനെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. വിഷയം ഇന്ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പ്രധാന ചർച്ചയാകും.
അഭിഭാഷകനോട് അടിയന്തരമായി സർക്കാർ വിശദീകരണം തേടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു. കേരള കോൺഗ്രസിലെ നല്ലൊരു വിഭാഗം നേതാക്കൾക്കും സർക്കാർ നടപടിയിൽ കടുത്ത അതൃപ്‌തിയുണ്ട്.
സ്റ്റിയറിങ് കമ്മിറ്റി യോഗം നിര്‍ണായകം
വലിയ സ്വീകരണമായിരുന്നു ജോസ് കെ മാണിക്കും കൂട്ടർക്കും ഇടതുമുന്നണിയിൽ ലഭിച്ചത്. എന്നാൽ കെ.എം മാണിക്കെതിരെ ഇത്തരമൊരു പരാമർശം നടത്തുമ്പോൾ പാർട്ടിയെ അത് പ്രതികൂലമായി ബാധിക്കുമെന്നത് നേതാക്കൾക്ക് ഉറപ്പാണ്. സിപിഎമ്മും കേരള കോൺഗ്രസുമായുള്ള അസ്വാരസ്യത്തിന്‍റെ തുടക്കമാകും വിവാദമെന്ന വിലയിരുത്തലും പലർക്കുമുണ്ട്. ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗവും അതുകൊണ്ടുതന്നെ ഏറെ നിർണായകമാണ്.
Read more: നിയമസഭ കയ്യാങ്കളി കേസ് : കേരള കോൺഗ്രസ് രാഷ്‌ട്രീയ തീരുമാനമെടുക്കണമെന്ന് വി.ഡി. സതീശൻ