എറണാകുളം: കേന്ദ്ര ബജറ്റിൽ മത്സ്യവരൾച്ചാ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് . എന്നാൽ കേന്ദ്ര ബജറ്റിൽ കൂടുതൽ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ ബജറ്റ് പരാജയമായിരുന്നു. പ്രയോജനകരമായ ഒരു നടപടിയും കേന്ദ്രസർക്കാറിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. 47,500 കോടി രൂപയുടെ വിദേശനാണ്യം തേടിത്തരുന്ന മത്സ്യമേഖലയുടെ ഉന്നതിക്ക് വേണ്ടിയുള്ള നടപടികളുണ്ടാവണം. അമേരിക്ക ചെമ്മീൻ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. ഇല്ലാത്ത കടലാമ പ്രശ്നം ചൂണ്ടികാണിച്ചാണ് നടപടി. നിരോധനം നീക്കാൻ നടപടി സ്വീകരിക്കണമെന്നും ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു.
ഓഖി ദുരന്തത്തെത്തുടർന്ന് 7341 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ അനുവദിച്ചതാകട്ടെ നൂറിലൊന്ന് മാത്രമാണ്. ഇത് മത്സ്യബന്ധന മേഖലയോടുള്ള അവഗണന മാത്രമല്ല അവഹേളനം കൂടിയാണ്. തീരദേശമേഖലയുമായി ബന്ധപ്പെട്ട് വലിയ പാക്കേജുകൾ പ്രഖ്യാപിക്കുന്നു. അതേസമയം മത്സ്യബന്ധന മേഖലയിലുള്ളവർക്ക് ഉപജീവനത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു. ഉല്‍പ്പാദന മേഖലയെ പുന:സംഘടിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തേണ്ടത്. അദാനിക്കും അംബാനിക്കും വേണ്ടിയുള വാഗ്ദാനങ്ങൾ മാത്രമാണ് ബജറ്റിൽ ഇടം പിടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബ്ലൂ റവല്യൂഷന്റെ പേരിൽ ആഴക്കടൽ വിദേശ കുത്തകകൾക്ക് തീറെഴുതി കൊടുക്കാനുളള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തിയത്. എതിർപ്പിനെ തുടർന്ന് പിൻവാങ്ങിയെങ്കിലും സ്വദേശ കുത്തകകൾക്ക് തീരദേശ മേഖലയെ വിട്ടുകൊടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മത്സ്യബന്ധന മേഖലയെ അവഗണിച്ചാൽ തീരദേശ മേഖലയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുമെന്നും ചാൾസ് ജോർജ്ജ് വ്യക്തമാക്കി.