എറണാകുളം: ഒരു വർഷം മുൻപ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ദിവസങ്ങളോളം വീടുകളില്‍ അടച്ചിട്ടപ്പെട്ടപ്പോഴാണ് പലരും പുതിയ മേഖലകളിലേക്ക് തിരിഞ്ഞത്. സ്കൂൾ വിദ്യാർഥികൾ പഠനത്തിനൊപ്പം പെയിന്‍റിങും ക്രാഫ്റ്റ് വർക്കും പരിശീലിച്ചു. അങ്ങനെയൊരു വിദ്യാർഥിയുടെ വിജയകഥയാണിത്.
പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് അഫിദ. ലോക്ക്‌ഡൗൺ ആരംഭിച്ചപ്പോൾ കുട്ടികളിലെ വിരസത അകറ്റുവാനും അവരുടെ കലാപരവും ബുദ്ധിപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി സ്‌കൂൾ ജെ.ആർ.സി ഗ്രൂപ്പ് പെയിന്‍റിങും ക്രാഫ്റ്റ് വർക്കും പരിശീലിപ്പിച്ചു. അഫിദയ്ക്ക് അത് വെറും പരിശീലനമായിരുന്നില്ല. 150ഓളം ബോട്ടിൽ പെയിന്‍റിങും ക്രാഫ്റ്റ് വർക്കും ഒൻപതാംക്ലാസുകാരിയായ അഫിദ പൂർത്തിയാക്കിയപ്പോൾ തേടിയെത്തിയത് അഭിമാനകരമായ നേട്ടമാണ്. പീലി വിടർത്തി നിൽക്കുന്ന മയിലും കുപ്പിക്കുള്ളിലെ കപ്പലും വിവിധയിനം ലോക്കറ്റുകളും തുടങ്ങി അഫിദയുടെ കലാവിരുതിൽ വിരിഞ്ഞ ഓരോന്നും ഏറെ കൗതുകമുണർത്തുന്നതാണ്. അതിനുള്ള അംഗീകാരമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ അഫിദയ്ക്ക് ഇടം ലഭിച്ചു. വഴിയില്‍ ഉപേക്ഷിച്ച കുപ്പികൾ അടക്കം ശേഖരിച്ചാണ് അഫിദ കരകൗശല രംഗത്ത് കഴിവ് തെളിയിക്കുന്നത്.