കണ്ണൂര്‍: ലോക്ക് ഡൗൺ കാലത്തെ ഒഴിവ് സമയം വെറുതെ കളയാതെ മ്യൂറൽ പെയിന്‍റിങില്‍ മുഴുകിയിരിക്കുകയാണ് തളിപ്പറമ്പ തലോറ സ്വദേശിയായ സുരേഷ് ബാബു. ക്ഷേത്രങ്ങളില്‍ ദാരുശില്പ നിർമാണ രംഗത്ത് ജോലി ചെയ്യുന്ന ഇദ്ദേഹം ആദ്യമായാണ് മ്യൂറൽ പെയിന്‍റിങ് ചെയ്യുന്നത്. വിശ്വകർമജരുടെ ദൈവീക കലയായ ശില്‍പ നിർമാണരംഗത്ത് വർഷങ്ങളായി പരിചയ സമ്പത്ത് ഉണ്ടെങ്കിലും മ്യൂറൽ പെയിന്‍റിങ് രംഗത്ത് സുരേഷ് ശ്രദ്ധകേന്ദ്രീകരിക്കുന്നത് ലോക്ക് ഡൗണ്‍ കാലത്താണെന്ന് മാത്രം.
വീട്ടിലിരിക്കുന്ന സമയം വെറുതെ കളയരുതെന്ന ചിന്തയില്‍ നിന്നാണ് ദേവി-ദേവന്മാരുടെ ചിത്രങ്ങൾ കൊവിഡ് കാലത്ത് വരച്ച് തുടങ്ങിയത്. കുറെ വർഷക്കാലം പ്രവാസിയായിരുന്നു സുരേഷ്. പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം തിരികെ വന്ന് ശില്‍പ നിര്‍മാണ രംഗത്ത് സജീവമായി. ജോലിയിൽ ഒഴിവുസമയം കിട്ടാതായതോടെ ചിത്ര കലക്കായി സമയം മാറ്റിവെക്കാന്‍ സാധിക്കാതാവുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു.
ചിത്രകല കൂടാതെ നാടക നടൻ എന്ന നിലയിലും നിരവധി വേദികളിൽ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. ഈയാശു എന്ന ഹ്രസ്വ ചിത്രത്തിൽ ഒരു പ്രധാന വേഷവും ഇദ്ദേഹം ചെയ്തിട്ടുണ്ട്. കൂടാതെ മരങ്ങളുടെ വേരുകളും മറ്റും ഉപയോഗിച്ച് നിരവധി രൂപങ്ങളും സുരേഷ് നിര്‍മിച്ചിട്ടുണ്ട്.