കണ്ണൂർ: ഉപയോഗ ശൂന്യമായ തേങ്ങയും, ചിരട്ടയുമാണ് അഴീക്കോട് സ്വദേശി മഹേഷിന്‍റെ കൂട്ടുകാർ. ആരെയും അത്ഭുതപ്പെടുത്തുന്ന കലാകാരൻ. മഹേഷിന്‍റെ വീട്ടിലെ സ്വീകരണ മുറിയിലേക്ക് കയറി ചെല്ലുന്ന ഏതൊരാളും ചിരട്ടകളിൽ നിർമിച്ച അത്ഭുതങ്ങൾ കണ്ട് അമ്പരക്കും. ഹാർമോണിയം, ഗിറ്റാർ, ഓടക്കുഴൽ, ഷെഹനായി, ഇടയ്‌ക്ക, ചെണ്ട, നാദസ്വരം, മൃദംഗം, ഗ്രാമഫോൺ എന്നുവേണ്ട സംഗീതം പൊഴിക്കുന്ന ഒറിജിനലിനെ വെല്ലുന്ന കലാസൃഷ്‌ടിയുടെ അത്ഭുതക്കാഴ്‌ചകളാണ് മഹേഷ് ഇതിനകം രൂപപ്പെടുത്തിയത്.
ചിരട്ട കൊണ്ടുള്ള സ്‌കൂട്ടറും, ക്യാമറയും, സ്‌തൂപങ്ങളും സ്വീകരണ മുറിയെ സമ്പന്നമാക്കുന്നു. ചിരട്ടയിൽ നിന്ന് മാത്രമായി നൂറോളം കലാ സൃഷ്‌ടികളാണ് ഈ അപൂർവ കലാകാരൻ ഇതിനകം രൂപപ്പെടുത്തിയത്. എന്നാൽ ഇന്ന് മഹേഷിന്‍റെ വാദ്യോപകരണങ്ങൾക്ക് ഒക്കെയും നാദം നിലച്ച മട്ടാണ്.
അപ്രതീക്ഷിതമായെത്തിയ രോഗം മഹേഷിന്‍റെ ജീവിതത്തെ പാടെ മാറ്റി. 2021 ഏപ്രിലിലാണ് പക്ഷാഘാതം മഹേഷിനെ കീഴ്‌പ്പെടുത്തുന്നത്. ആദ്യ ഘട്ടത്തിൽ അപകടത്തെ തരണം ചെയ്‌ത് കരകൗശലപ്പണികൾ മഹേഷ് തുടർന്നിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഓർമ ശക്തിയെയും ബാധിച്ചതോടെ കലാരംഗത്ത് നിന്ന് തന്നെ ഈ കലാകാരന് മാറി നിൽക്കേണ്ട അവസ്ഥയായി.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മറ്റൊരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ടെങ്കിലും തളർന്നിരിക്കുന്ന ഘട്ടത്തിൽ ആരും സഹായിക്കാൻ എത്തുന്നില്ലെന്ന പരാതിയാണ് മഹേഷിന്. ആർട്ട് മ്യൂസിയം ഉൾപ്പടെ പലരുമായും ബന്ധപ്പെട്ടെങ്കിലും ചർച്ചകൾക്കപ്പുറം പിന്തുണകൾ എത്തിയിട്ടുമില്ല.