തിരുവനന്തപുരം: ജൈവമാലിന്യ സംസ്‌കരണത്തിന് ഇ നാട് യുവജന സംഘവും സഹകരണ വകുപ്പും സംയുക്തമായി പുതിയ മാതൃകയായ ജിബിൻ അവതരിപ്പിച്ചു. ഉറവിട മാലിന്യ സംസ്‌കരണത്തിനായി അവതരിപ്പിച്ച പുതിയ സംവിധാനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. കൂടാതെ ഇ നാട് യുവജന സംഘം തയ്യാറാക്കിയ മൊബൈൽ ആപ്പും ചടങ്ങിൽ മന്ത്രി പുറത്തിറക്കി.
എന്താണ് ജിബിന്‍: മൂന്ന് തട്ടുകളിലായുള്ള ബിന്നിൽ ജൈവ മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം മുകളിൽ ഇനോക്കുലം അടങ്ങിയ പൊടി വിതറും. ഇത്തരത്തിൽ സൂക്ഷിക്കുന്ന മാലിന്യം വളമായി മാറുകയും പിന്നീട് ഇത് ശേഖരിച്ച് മാറ്റാൻ സാധിക്കും. ഇന്ത്യയിലെ ആദ്യത്തെ മൾട്ടിലെയർ എയറോ ബിനായ ജിബിൻ അമൽജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികളുടെ സഹകരണത്തോടെ ഫോബ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ഗവേഷണത്തിലാണ് രൂപപ്പെടുത്തിയത്.
ഒരു ജിബിന് 5200 രൂപയാണ് വിപണിയിലെ വില. നഗരസഭ മുഖാന്തരം വാങ്ങുന്നവർക്ക് 4300 രൂപയ്ക്ക് ലഭ്യമാക്കും. ജൈവമാലിന്യങ്ങൾക്കിടയിൽ വിതറാനുള്ള പൊടിക്ക് ചാക്കിന് 300 രൂപയാകും ഈടാക്കുക. കൃത്യമായി ഉപയോഗിച്ചാൽ ഒരു വീട്ടിലേക്ക് മാസം മൂന്ന് ചാക്ക് പൊടിയാകും ആവശ്യം വരിക. ഉപഭോക്താക്കൾക്ക് ശേഖരിക്കുന്ന വളം തിരികെ കൈമാറാനും സാധിക്കും. ഇത്തരത്തിൽ ശേഖരിക്കുന്ന വളം സഹകരണ വകുപ്പിന്‍റെ ബ്രാൻഡായി വിപണിയിൽ ഇറക്കാനുള്ള നടപടികളും സ്വീകരിക്കും.
പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക്: പദ്ധതിയുടെ പൈലറ്റ് നീക്കമായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരസഭയിലെ രണ്ട് പ്രൊജക്‌ടുകളിലായി 1766 ജിബിനുകൾ സ്ഥാപിച്ചു. നിലവിൽ കേരളത്തിൽ 74 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉറവിട മാലിന്യ സംസ്‌കരണം നടത്തുവാൻ കരാറായിട്ടുണ്ട്. പദ്ധതി തൃശൂരിലേക്ക് കൂടി വ്യാപിപ്പിക്കാൻ നടപടികൾ സ്വീകരിച്ച് വരികയാണ്. മലപ്പുറം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. കോഴിക്കോട് കോർപറേഷന്‍റെ പരിധിയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 26,250 ജിബിന്‍റെ യൂണിറ്റുകൾ വിതരണം ചെയ്യാനുള്ള കരാറും ഈ നാടിന് ലഭിച്ചു.
പുതുതായി പുറത്തിറക്കിയ മൊബൈൽ ആപ്പിലൂടെ ജനങ്ങൾക്ക് ബിൻ ബുക്ക് ചെയ്യാം. ആപ്പ് മാർഗം ജൈവസംസ്‌കരണത്തിന് ഉപയോഗിക്കുന്ന പൊടിയും വാങ്ങാൻ കഴിയും. കൂടാതെ ആപ്പ് മുഖാന്തരം സൊസൈറ്റിയുടെ ടെക്‌നിഷ്യൻ ഉപയോഗക്രമത്തെ കുറിച്ച് ഉപഭോക്താകൾക്ക് നേരിട്ട് നിർദേശവും നൽകും. ഉപഭോക്താക്കൾക്ക് നേരിട്ട് സംശയങ്ങളും പരാതികളും സമർപ്പിക്കാനും കഴിയും. കൂടാതെ ടെലിഫോണിക്ക് വീഡിയോ കോൾ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മുമ്പും പദ്ധതികള്‍: മുമ്പ് ആലപ്പുഴയിലെ മുഹമ്മ ഗ്രാമപഞ്ചായത്തും ജൈവമാലിന്യ സംസ്‌കരണ രംഗത്ത് പുത്തന്‍ മാതൃക അവതരിപ്പിച്ചിരുന്നു. കാര്യമായ മുതല്‍മുടക്കില്ലാത്ത ബയോപോഡ് എന്ന മാലിന്യ സംസ്‌കരണ മാതൃകയാണ് പഞ്ചായത്ത് നടപ്പാക്കിയത്. ജൈവ മാലിന്യം മനുഷ്യന് ഉപകാരപ്രദമായി തീര്‍ക്കുന്ന നൂതന രീതിയുടെ ഉദ്ഘാടനം എ.എം ആരിഫ് എം.പിയാണ് നിര്‍വഹിച്ചിരുന്നത്. ഒരു വലിയ പ്ലാസ്‌റ്റിക് ബക്കറ്റും ഒരു ചെറിയ ബക്കറ്റും ചെറിയ രണ്ട് പിവിസി പൈപ്പുകള്‍ എന്നിവയാണ് നിര്‍മാണത്തിന് ആവശ്യമായുണ്ടായിരുന്നത്. മുഹമ്മ ഗ്രാമപഞ്ചായത്തും എട്രീയും (അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇക്കോളജി ആന്‍റ് എന്‍വയോണ്‍മെന്‍റ്) സംയുക്തമായി ആന്‍ട്രിക്‌സ് കോര്‍പറേഷന്‍റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഈ പദ്ധതി നടപ്പാക്കിയത്.