ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്ന് നികുതിയിനത്തില്‍ ഇളവുകള്‍ ലഭിക്കാതെ ഉത്പാദന യൂണിറ്റുകള്‍ എന്നല്ല ടെസ്‌ലയുടെ കാറുകള്‍ പോലും ഇന്ത്യയില്‍ ലഭ്യമാകില്ല എന്ന് സൂചിപ്പിച്ച് കമ്പനിയുടെ സിഇഒ ഇലോണ്‍ മസ്‌ക്. ഇലക്‌ട്രിക് കാര്‍ നിര്‍മാണത്തില്‍ വിപ്ലവകരമായ തുടക്കം സൃഷ്‌ടിക്കുമെന്നുള്ള പ്രഖ്യാപനവുമായാണ് ഇലോണ്‍ മസ്‌ക് ടെസ്‌ല രൂപീകരിക്കുന്നത്. ഇന്ത്യയില്‍ ടെസ്‌ലയുടെ ഉത്പാദന യൂണിറ്റ് ഭാവിയില്‍ ഉണ്ടാകുമോ എന്നുള്ള ഒരു ട്വിറ്റര്‍ ഉപയോക്‌താവിന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇലോണ്‍ മസ്‌ക്.
-
Tesla will not put a manufacturing plant in any location where we are not allowed first to sell & service cars
— Elon Musk (@elonmusk) May 27, 2022 " class="align-text-top noRightClick twitterSection" data="
">Tesla will not put a manufacturing plant in any location where we are not allowed first to sell & service cars
— Elon Musk (@elonmusk) May 27, 2022Tesla will not put a manufacturing plant in any location where we are not allowed first to sell & service cars
— Elon Musk (@elonmusk) May 27, 2022
ആദ്യം കാറുകള്‍ വില്‍ക്കാനും അവയുടെ സര്‍വീസ് നടത്താനും അനുവദിക്കാത്ത ഒരു സ്ഥലത്തും തങ്ങള്‍ ഉത്പാദന യൂണിറ്റ് തുടങ്ങില്ല എന്നാണ് മസ്‌ക് ഇതിനുള്ള ഉത്തരമായി നല്‍കിയത്. ഇന്ത്യയില്‍ സബ്‌സിഡറി കമ്പനിയുണ്ടെങ്കില്‍ ഒരു വാഹന നിര്‍മാണ കമ്പനിക്ക് മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ പൂര്‍ണമായും വിദേശത്ത് നിര്‍മിക്കപ്പെട്ട കാറുകള്‍ ഒരു നിശ്‌ചിത എണ്ണം ഇന്ത്യയില്‍ വില്ക്കാൻ കഴിയും. മേഴ്‌സിഡസ് ബെന്‍സ്, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബരകാറുകള്‍ ഇങ്ങനെയാണ് ഇവിടെ വില്‍ക്കുന്നത്.
ഇറക്കുമതി ചുങ്കം കുറയ്‌ക്കണമെന്നാവശ്യം: എന്നാല്‍ ഇതിന് ഉയര്‍ന്ന ഇറക്കുമതി ചുങ്കമാണ് ഉള്ളത്. ഈ ഉയര്‍ന്ന ഇറക്കുമതി ചുങ്കം കൊടുക്കാന്‍ ടെസ്‌ല തയ്യാറല്ല എന്നുള്ളതാണ് പ്രശ്‌നം. നാല്‍പ്പതിനായിരം യുഎസ് ഡോളറില്‍ കൂടുതല്‍ വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ നൂറ് ശതമാനമാണ് ഇറക്കുമതി ചുങ്കം. നാല്‍പ്പതിനായിരം ഡോളറില്‍ കുറവുള്ളതിന് അറുപത് ശതമാനവുമാണ് ഇറക്കുമതി ചുങ്കം.
കേന്ദ്രസര്‍ക്കാറുമായുള്ള നിരവധിവട്ടമുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2022 ഫെബ്രുവരിയിലാണ് ഇന്ത്യയിലെ ടെസ്‌ലയുടെ പദ്ധതികള്‍ കമ്പനി മരവിപ്പിക്കുന്നത്. ടെസ്‌ലയുടെ കാറുകളുടെ ഇറക്കുമതിക്ക് നികുതി ഇളവ് വേണമെന്നായിരുന്നു ടെസ്‌ലയുടെ ആവശ്യം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.
നഷ്‌ടകച്ചവടമെന്ന് കേന്ദ്രസര്‍ക്കാര്‍: ആദ്യം ടെസ്‌ല കാറുകള്‍ക്ക് ഇന്ത്യയില്‍ എത്ര ഡിമാന്‍റുണ്ടെന്ന് അറിയണമെന്നും അതിന് ശേഷം മാത്രമെ ഉത്പാദന യൂണിറ്റ് ഇന്ത്യയില്‍ തുടങ്ങുകയുള്ളൂ എന്നാണ് ഇലോണ്‍ മസ്‌കിന്‍റെ നിലപാട്. അതിന് ആദ്യം ചൈനയിലും യുഎസിലുമൊക്കെയുള്ള ടെസ്‌ലയുടെ ഉത്പാദന യൂണിറ്റുകളില്‍ നിന്ന് കാറുകള്‍ ഇറക്കുമതി ചെയ്‌ത് ഇന്ത്യയില്‍ വില്‍ക്കണമെന്നാണ് മസ്‌ക് പറയുന്നത്. എന്നാല്‍ ചൈനയില്‍ ഉത്പാദനം നടത്തുകയും ഇന്ത്യയില്‍ വില്ക്കുകയും ചെയ്യുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നഷ്‌ടകച്ചവടമാണെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്.
ഇന്ത്യയില്‍ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങി ഇറക്കുമതി ചെയ്‌ത ഭാഗങ്ങള്‍ അസംബിള്‍ ചെയ്‌ത് കാര്‍ ഉത്പാദിപ്പിക്കുന്നത് ടെസ്‌ലയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇറക്കുമതിചെയ്യുന്ന ഭാഗങ്ങള്‍ക്ക് നികുതി ഇളവ് അനുവദിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനോട് ടെസ്‌ല വിയോജിച്ചതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.