ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്‌ടി) വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കാൻ ഉദ്യോഗസ്ഥരുടെ കമ്മറ്റി രൂപീകരിച്ചു. സമഗ്രമായ പരിഷ്കാരങ്ങൾക്കുള്ള നിർദേശങ്ങളുടെ ഒരു പട്ടിക കമ്മിറ്റി തയ്യാറാക്കുമെന്നാണ് ഔദ്യോഗിക വിവരം.
ചരക്ക് - സേവന നികുതിയിൽ അടിസ്ഥാപരമായ മാറ്റങ്ങൾ നിര്‍ദേശിക്കുക, ദുരുപയോഗം തടയുന്നതിനുള്ള നിർദേശങ്ങൾ നൽകുക എന്നിവയാണ് കമ്മിറ്റിയുടെ പരിഗണനയിൽ വരിക. നികുതി അടിത്തറ വിപുലീകരിക്കുന്നതിന് നടപടികൾ നിർദേശിക്കാനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റി ആദ്യ റിപ്പോർട്ട് 15 ദിവസത്തിനുള്ളിൽ ജിഎസ്ടി കൗൺസിൽ സെക്രട്ടേറിയറ്റിന് സമർപ്പിക്കണം.
ജിഎസ്ടി വരുമാനം 2019-20 സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസങ്ങളിൽ ഒരു ലക്ഷം കോടി രൂപയായിരുന്നു, എന്നാൽ സെപ്റ്റംബറില്‍ ഇത് കുത്തനെ ഇടിഞ്ഞ് 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ 91,916 കോടി രൂപയിലെത്തി. ഇതിനെത്തുടർന്നാണ് ഇത്തരത്തിൽ കമ്മറ്റി രൂപീകരിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ തളർച്ച വരും മാസങ്ങളിലെ ചരക്ക് സേവന നികുതി വരുമാനത്തെ ബാധിക്കുമെന്ന് വിദഗ്‌ദർ അഭിപ്രായപ്പെട്ടു.